തിരുവനന്തപുരം: സാധാരണക്കാരന് പ്രിയപ്പെട്ട ജവാൻ റമ്മിന്റെ ക്ഷാമം ഒരു പരിധി വരെ തീരും. 7000 കെയ്സിൽ ( ഒരു കെയ്സ് 9 ലിറ്റർ) നിന്ന് പ്രതിദിന ഉത്പാദനം 10,000 ആക്കി ഉയർത്തും.
തിരുവല്ല വളഞ്ഞവട്ടത്തുള്ള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ രണ്ട് ലൈനുകൾ ( വെള്ളവും നിറവും രുചിയും ചേർത്ത് സ്പിരിറ്റ് മദ്യമാക്കി കുപ്പികളിൽ നിറയ്ക്കുന്ന സംവിധാനം) കൂടി തുടങ്ങാൻ ഉത്തരവായി. നാല് ലൈനുകളാണ് നിലവിലുള്ളത്. പുതിയ യന്ത്രങ്ങൾ എത്തിച്ച് നാലു മാസത്തിനകം അധിക ഉത്പാദനം തുടങ്ങും. ആറ് ലൈനുകൾ തുടങ്ങാനുള്ള റിപ്പോർട്ടാണ് ബെവ്കോ സർക്കാരിന് സമർപ്പിച്ചത്. അടുത്ത ആഴ്ച പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോൾ നാല്
ലൈനുകൾക്ക് കൂടി അനുമതി കിട്ടിയേക്കും.
മലബാർ ബ്രാൻഡി വരുന്നു
ജവാൻ റമ്മിന് പിന്നാലെ ബ്രാൻഡി നിർമ്മാണത്തിലേക്കും ബെവ്കോ കടക്കുന്നു. പാലക്കാട്ടെ പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറീസിലാവും (പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ല്) പ്ലാന്റ്. 'മലബാർ ബ്രാൻഡി' എന്ന പേരാണ് പരിഗണിക്കുന്നത്. സർക്കാർ സ്ഥാപനമായ കിറ്റ്കോയുടെ പ്രോജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാലുടൻ പ്ളാന്റ് നിർമ്മാണം തുടങ്ങും. 20 കോടിയാണ് ചെലവ്. പ്രതിദിനം 15,000 കെയ്‌സ് ബ്രാൻഡി നിർമ്മിക്കുകയാണ് ലക്ഷ്യം. ഇപ്പോൾ സ്വകാര്യ ഡിസ്റ്റിലറികൾക്കാണ് ഈ മേഖലയിലെ കുത്തക. കരിമ്പ് കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം പഞ്ചസാര ഉത്പാദനം നിലച്ചപ്പോഴാണ് ചിറ്റൂർ സഹകരണ ഷുഗർ മില്ല് സർക്കാർ ഏറ്റെടുത്തത്.
110 ഏക്കർ
മലബാർ
ഡിസ്റ്റിലറീസിന്റെ സ്ഥലം
100 പേർക്ക് തൊഴിൽ:
മദ്യ നിർമ്മാണം
തുടങ്ങുമ്പോൾ
20 കോടി:
പ്ലാന്റിന്റെ ചെലവ്
കുറഞ്ഞ വിലയ്ക്ക് നല്ല ബ്രാൻഡി ലഭ്യമാക്കുകയാണ് ബെവ്കോയുടെ ലക്ഷ്യം. ഒപ്പം വരുമാന വർദ്ധനവും.
ശ്യാംസുന്ദർ
ബെവ്‌കോ എം.ഡി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |