നാഗർകോവിൽ: മദ്യലഹരിയിൽ കന്യാകുമാരി - തിരുവനന്തപുരം റൂട്ടിൽ റെയിൽവേ ട്രാക്കിൽ കരിങ്കല്ലുവച്ച് ട്രെയിൻ മറിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇരണിയൽ, പാറവിള സ്വദേശി ലെനിൻ എന്ന സൂര്യയെയാണ് (24) പൊലീസ് അറസ്റ്റുചെയ്‌തത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ശനിയാഴ്ച ചെന്നൈ - ഗുരുവായൂർ എക്‌സ്‌പ്രസ് ട്രെയിൻ രാത്രി 10.45ന് ഇരണിയലിലെത്തിയപ്പോൾ ട്രെയിൻ അല്പദൂരം കുലുങ്ങി. സംശയം തോന്നിയ ലോക്കോ പൈലറ്റ് ഉടൻതന്നെ മേൽ ഉദ്യോഗസ്ഥന്മാർക്ക് വിവരം നൽകി. തുടർന്ന് റെയിൽവേ പൊലീസും തിരുവനന്തപുരം, നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കരിങ്കൽ പൊട്ടിച്ചിതറി കിടക്കുകയും പാളത്തിൽ കേടുപാടുണ്ടായെന്നും കണ്ടെത്തി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഉടൻതന്നെ പാളത്തിന്റെ തകർന്ന ഭാഗം പുനർനിർമ്മിച്ചു.
കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണൻ, റെയിൽവേ ഡി.എസ്.പി സുധീർ ലാൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം നാഗർകോവിൽ റെയിൽവേ ഇൻസ്‌പെക്ടർ കേതറിൻ സുജാതയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. റെയിൽവേ പാളത്തിന് സമീപത്താണ് ഇയാൾ താമസിക്കുന്നത്. പാളത്തിൽ കല്ലുവച്ചാൽ ട്രെയിൻ മറിയുമോ കല്ല് പൊട്ടുമോ എന്നറിയാൻ വേണ്ടി രണ്ട് വലിയ കരിങ്കൽ കഷണങ്ങൾ പാളത്തിന്റെ രണ്ട് വശങ്ങളിലും വയ്‌ക്കുകയായിരുന്നെന്നാണ് ഇയാൾ പറഞ്ഞത്. ട്രെയിൻ വന്നപ്പോൾ ഫോണിൽ വീഡിയോ എടുക്കുകയും ചെയ്‌തു. ഫേസ്ബുക്കിൽ പോസ്റ്റുചെയ്യാനാണ് വീഡിയോ എടുത്തതെന്നും എന്നാൽ പോസ്റ്റ് ചെയ്തില്ലെന്നും ഇയാൾ ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞു. വീഡിയോ ആർക്കെങ്കിലും അയച്ചുകൊടുത്തിട്ടുണ്ടോയെന്നും കരിങ്കല്ല് വയ്‌ക്കാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |