തിരുവനന്തപുരം : പേരിനും വീട്ടുപേരിനുമൊപ്പം ഫുട്ബാളിനെ ചേർത്തുപിടിച്ച മുൻ ഏജീസ് ഫുട്ബാൾ ടീം ക്യാപ്ടൻ ഫുട്ബാൾ രവി (പി.രവീന്ദ്രൻ) അന്തരിച്ചു. തിരുവനന്തപുരം പനവിളയിലെ വസതിയായ ഫുട്ബാൾ ഹൗസിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം.
1971ലെ കേരളകൗമുദി ട്രോഫി ബെസ്റ്റ് പ്ളെയറായിരുന്നു. ഡുറൻഡ് കപ്പ്,സേട്ട് നാഗ്ജി കപ്പ്,റോവേഴ്സ് കപ്പ്,വിത്തൽ ട്രോഫി,ഐ.എഫ്.എ ഷീൽഡ് തുടങ്ങിയ നിരവധി ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒൗട്ട്സ്റ്റാൻഡിംഗ് സ്പോർട്സ്മാൻ പെൻഷന് അർഹനായിരുന്നു.
ഫുട്ബാളിനോടുള്ള ഇഷ്ടം തന്റെ മക്കളിലേക്കും പകർന്നയാളായിരുന്നു രവി. മൂത്തമകൻ രാജേഷ് സന്തോഷ്ട്രോഫി മുൻ കേരളതാരമാണ്. റെയിൽവേയ്സിനും തമിഴ്നാടിനും വേണ്ടി കളിച്ചിട്ടുണ്ട്. തമിഴ്നാടിന്റെ ക്യാപ്ടനായിരുന്നു. മറ്റ് ആൺമക്കളായ രതീഷും രഞ്ജിത്തും സർവീസസിന്റെ കളിക്കാരായിരുന്നു.ഇരുവരും ഇപ്പോൾ പരിശീലകരാണ്. മകൾ രേഖ മുൻ ദേശീയ വനിതാ ഫുട്ബാൾ താരമാണ്. കേരള യൂണിവേഴ്സിറ്റി ടീമിലും കളിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |