ചാരുംമൂട് : പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് യുവാവ് നിർമ്മിച്ച മത്സ്യശില്പം കാണികളുടെ ശ്രദ്ധയാകർഷിക്കുന്നു. ഫ്രീലാൻഡ് ആർട്ടിസ്റ്റായ ചുനക്കര കിഴക്ക് ലിമലയത്തിൽ ലിനേഷാണ് പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ശില്പം തീർത്തത്. പെരുവേലിൽച്ചാൽ പുഞ്ചയിൽ ചുനക്കര - നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന് താഴെയായുള്ള സ്ഥലത്താണ് 18 അടി ഉയരത്തിലുള്ള മത്സ്യരൂപം സ്ഥാപിച്ചിട്ടുള്ളത്.
പുഞ്ചയിലെ വഴികളിൽ വൈകുന്നേരങ്ങളിൽ ലിനേഷും സുഹൃത്തുക്കളും എത്താറുണ്ട്. ഇവിടെ വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കുപ്പികളുടെ എണ്ണം വർദ്ധിച്ചു വന്നതോടെ ഇവ നീക്കം ചെയ്യുവാനായിരുന്നു ആദ്യം ഒരുങ്ങിയത്.അയ്യപ്പൻ, ജോബി, ജയകൃഷ്ണൻ , മനു തുടങ്ങിയ സുഹൃത്തുക്കളടക്കമുള്ളവർ ചേർന്ന് പാടശേഖരത്തിലും നീരൊഴുക്ക് തോട്ടിലും കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുത്തു. ഇവ 50 ചാക്കുകളിലാക്കി നിറച്ചതോടെയാണ് കുപ്പികൾ ഉപയോഗിച്ച് ശില്പമുണ്ടാക്കി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. കമ്പി കൊണ്ട് രൂപമുണ്ടാക്കി അതിൽ കുപ്പികൾ മാലപോലെ കോർത്ത് പിടിപ്പിച്ചാണ് മത്സ്യ ശില്പമാക്കി മാറ്റിയത്. പാടത്തു നിന്നു ലഭിച്ച രണ്ട് അപ്പച്ചട്ടികളാണ് കണ്ണിന്റെ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നത്. 12 ദിവസത്തോളമെടുത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് പിതാവ് സുരേഷിന്റെ സഹായമുണ്ടായതായി ലിമേഷ് പറഞ്ഞു.
തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബി.എഫ്.എ സ്കൾപ്ചർ പാസായശേഷം ഫ്രീലാൻഡ് ആർട്ടിസ്റ്റായി വർക്ക് ചെയ്തു വരികയാണ് ലിമേഷ്. ഇന്റീരിയർ വർക്കുകളും ചെയ്തു വരുന്നു. ലിമയാണ് മാതാവ്. ഭാര്യ:ഹരിത,മകൻ ചേതൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |