കാഞ്ഞങ്ങാട്: ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുത്ത് വാഹനം വാങ്ങിയ ശേഷം വ്യാജ നമ്പർ പതിച്ച് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. വയനാട് വൈത്തിരി പൂക്കോട് സ്വദേശിയും പൂക്കോട് തടാകത്തിലെ ട്രെയിനറുമായ പ്രജോദ് (28), കോഴിക്കോട് കുന്ദമംഗലം സ്വദേശി സൗരഭ് (24) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ എസ്.ഐ. ബാവ അക്കരക്കാരൻ, എ.എസ്. എ. ജോസഫ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. തട്ടിപ്പു സംഘത്തിലെ ഇരുവരെയും വയനാട്ടിൽ വെച്ചാണ് പൊലീസ് സംഘം പിടികൂടിയത്.
ഫിനാൻസ് കമ്പനി അറിയാതെ ഒ.എൽ.എക്‌സ് മാതൃകയിൽ 25,000 രൂപയ്ക്കാണ് ഇവർ വ്യാജ നമ്പർ പതിച്ച് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബർ ആറിന് അതിഞ്ഞാലിൽ മുഹമ്മദ് മിജാദ് എന്ന കുട്ടിയുടെ വാഹന അപകടവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റാണെന്ന് തിരിച്ചറിഞ്ഞത്.
നേരത്തെ കേസിൽ പനമരം ചെറുകാട്ടൂർ കൈതക്കൽ സ്വദേശി കെ. ഇർഫാൻ (19), കാഞ്ഞങ്ങാട് പെരിയ കാണിയാംകുണ്ടിലെ പി.എസ്. യദുനന്ദൻ (21) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |