കീവ് : റഷ്യൻ അധിനിവേശം രൂക്ഷമായി തുടരുന്നതിനിടെ കീവിന് പടിഞ്ഞാറുള്ള തന്ത്രപ്രധാനമായ മകറീവ് നഗരത്തിന്റെ നിയന്ത്രണം റഷ്യയുമായുള്ള കടുത്ത പോരാട്ടത്തിനൊടുവിൽ തങ്ങളുടെ സേന വീണ്ടെടുത്തതായി യുക്രെയിൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതിലൂടെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് നിന്ന് തലസ്ഥാനമായ കീവിനെ ലക്ഷ്യമാക്കി നീങ്ങിയ റഷ്യൻ സേനയെ തടയാനായെന്നും മന്ത്രാലയം വ്യക്തമാക്കി. എങ്കിലും, ബുച, ഹോസ്റ്റോമൽ, ഇർപിൻ തുടങ്ങിയ കീവിന്റെ വടക്ക് പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളുടെ ഭാഗിക നിയന്ത്രണം ഇപ്പോഴും റഷ്യൻ സേനയുടെ കൈകളിലാണ്. ഇവിടെ ആക്രമണങ്ങൾ തുടരുകയാണ്.
കിഴക്കൻ ലുഹാൻസ്കിലെ ലൈസൈകാൻസ്ക് നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കിഴക്കൻ നഗരമായ ക്രാമറ്റോർസ്കിൽ റഷ്യ നിരോധിക്കപ്പെട്ട ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നതായി യുക്രെയിൻ ആരോപിച്ചു. കീവിലെ വിമാനത്താളവളത്തിന് സമീപമുള്ള സിവിലിയൻമാർ എല്ലാം ഉടൻ ഒഴിഞ്ഞുപോകാൻ യുക്രെയിൻ നിർദ്ദേശിച്ചിട്ടുണ്ട്.
തുറമുഖനഗരമായ മരിയുപോളിൽ ഇനിയും 100,000ത്തിലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. റഷ്യയുടെ പിന്തുണയുള്ള ചെചൻ പോരാളികളും മരിയുപോളിലെത്തിയെന്നാണ് സൂചന. മെലിറ്റോപോളിൽ മൂന്ന് ഇസ്രയേലി പൗരന്മാരെ റഷ്യ തട്ടിക്കൊണ്ടുപോയെന്ന് യുക്രെയിൻ ആരോപിച്ചു. സപൊറീഷ്യയിൽ സിവിലിയൻമാരെ ഒഴിപ്പിക്കുന്നതിനിടെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു.
ഡൊണെസ്കിൽ അവ്‌ഡീവ്ക നഗരത്തിൽ ഷെല്ലാക്രമണത്തിൽ അഞ്ച് സിവിലിയൻമാർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. സിവിലയൻമാരെ ലക്ഷ്യമാക്കി തങ്ങൾ ആക്രമണം നടത്തുന്നില്ലെന്നും എന്നാൽ യുക്രെയിൻ സൈന്യം അവരെ കവചമാക്കുന്നെന്നുമാണ് റഷ്യയുടെ ആരോപണം.
താൻ ഫ്രാൻസിസ് മാർപ്പാപ്പയുമായി സംസാരിച്ചെന്നും വിഷയത്തിൽ മദ്ധ്യസ്ഥതയ്ക്ക് വത്തിക്കാനെ ക്ഷണിച്ചെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഏത് തരത്തിലുള്ള വീട്ടുവീഴ്ചയ്ക്കും തയാറാകുന്നത് യുക്രെയിൻ ജനതയിൽ അഭിപ്രായവോട്ടെടുപ്പ് നടത്തി മാത്രമായിരിക്കുമെന്നും സെലെൻസ്കി പറഞ്ഞു.
യുക്രെയിനിൽ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം 35 ലക്ഷം കടന്നു. അധിനിവേശം തുടങ്ങിയനാൾ മുതൽ 10 ആശുപത്രികൾ രാജ്യത്ത് പൂർണമായും തകർക്കപ്പെട്ടതായി യുക്രെയിൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലുഹാൻസ്, ഡൊണെസ്ക് മേഖലകളിൽ നിന്ന് റഷ്യൻ സേന 2,300 ലേറെ കുട്ടികളെ അനധികൃതമായി റഷ്യയിലേക്ക് കടത്തിയെന്ന് യു.എസ് ആരോപിച്ചു.
അതേ സമയം, തനിക്ക് ലഭിച്ച നോബൽ സമ്മാന മെഡൽ ലേലത്തിന് വയ്ക്കുമെന്നും അതിലൂടെ ലഭിക്കുന്ന തുക യുക്രെയിൻ അഭയാർത്ഥികളുടെ ക്ഷേമത്തിനായി നൽകുമെന്നും റഷ്യൻ മാദ്ധ്യമപ്രവർത്തകൻ ഡിമിട്രി മുററ്റോവ് പറഞ്ഞു. നൊവായ ഗസ്റ്റ എന്ന പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫായ അദ്ദേഹത്തിന് 2021ലെ സമാധാന നോബൽ ലഭിച്ചിരുന്നു. പശ്ചാത്യ ഉപരോധങ്ങൾക്കെതിരെ വൻ സൈബർ ആക്രമണത്തിന് റഷ്യ പദ്ധതിയിടുന്നെന്ന യു.എസ് ആരോപണം ക്രെംലിൻ തള്ളി.
നവാൽനിയ്ക്ക് ഒമ്പത് വർഷം ജയിൽ ശിക്ഷ
മോസ്കോ : ജയിലിൽ കഴിയുന്ന പുട്ടിൻ വിമർശകനും റഷ്യയിലെ പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയ്ക്ക് വഞ്ചനാ കുറ്റത്തിന് ഒമ്പത് വർഷം കൂടി ജയിൽ ശിക്ഷ വിധിച്ച് കോടതി. ദേശീയ രാഷ്ട്രീയത്തിൽ പുട്ടിന്റെ പ്രധാന എതിരാളിയായി കണക്കാക്കപ്പെട്ടിരുന്ന നവാൻനിയെ വർഷങ്ങളോളം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിറുത്തുന്നതാണ് വിധി. കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നവാൽനി നിലവിൽ മോസ്കോയുടെ കിഴക്കുള്ള ജയിലിൽ പരോൾ ലംഘനവുമായി ബന്ധപ്പെട്ട് രണ്ടര വർഷം തടവ് അനുഭവിച്ച് വരികയാണ്. അഴിമതി വിരുദ്ധ ഫൗണ്ടേഷന് ലഭിച്ച സംഭാവനയിൽ നിന്ന് നവാൽനി 47 ലക്ഷം ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. നവാൽനിയ്ക്ക് നേരെ ചുമത്തപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ പുട്ടിൻ ഭരണകൂടം കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |