SignIn
Kerala Kaumudi Online
Friday, 20 September 2024 12.42 AM IST

ഗ്യാസ് സബ്‌‌സിഡി പുനഃസ്ഥാപിക്കണം

Increase Font Size Decrease Font Size Print Page

photo

പ്രതീക്ഷിച്ചതുപോലെതന്നെ പാചകവാതകം ഉൾപ്പെടെ എല്ലാവിധ ഇന്ധനങ്ങൾക്കും വിലകൂട്ടാൻ തുടങ്ങിയിരിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു പ്രമാണിച്ച് ഇന്ധനവില നാലരമാസമായി മാറ്റമില്ലാതെ നിലനിൽക്കുകയായിരുന്നു. വോട്ടെടുപ്പു കഴിഞ്ഞതോടെ ഇനി ജനത്തെ ഭയപ്പെടേണ്ടതില്ലല്ലോ എന്ന ചിന്തയാകും ദിവസേനയുള്ള വിലവർദ്ധനയ്ക്കു പ്രചോദനം. ഏതായാലും ജനത്തെ ഒന്നടങ്കം വിഡ്ഢികളാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇന്ധനനയത്തിലെ കള്ളക്കളി ഏവരും മനസിലാക്കിക്കഴിഞ്ഞു. വിദേശത്തു നിന്നു വാങ്ങുന്ന ക്രൂഡ് വിലയിൽ ഉണ്ടാകുന്ന വർദ്ധനവല്ല ഇവിടെ എല്ലാത്തരം ഇന്ധനങ്ങളുടെയും വില കൂട്ടി നിശ്ചയിക്കാൻ കാരണമാകുന്നത്. എണ്ണ വില്പനവഴി ലഭിക്കുന്ന അമിത നികുതി വരുമാനമാണ് യാതൊരു തത്വദീക്ഷയുമില്ലാത്ത ഈ ജനവിരുദ്ധ നടപടിക്കു കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷം കൊണ്ട് മൂന്നുലക്ഷത്തിൽപ്പരം കോടി രൂപയുടെ അധിക വരുമാനം എണ്ണവില്പനയിൽ നിന്നുമാത്രം കേന്ദ്ര ഖജനാവിലെത്തിയിട്ടുണ്ടെന്നാണു കണക്ക്. സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റ് തകർക്കുന്ന ഇന്ധന വിലക്കയറ്റം വിപണിയിൽ സർവ സാധനങ്ങളുടെയും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. പൊള്ളുന്ന ഈ യാഥാർത്ഥ്യം തിരിച്ചറിയാത്തത് കേന്ദ്ര സർക്കാർ മാത്രമാണ്.

ഈ തിങ്കളാഴ്ച പെട്രോളിനും ഡീസലിനും വില കൂട്ടിക്കൊണ്ടായിരുന്നു പുതിയ ഘട്ടം വിലക്കയറ്റത്തിനു തുടക്കമിട്ടത്. ചൊവ്വാഴ്ചയും അതു തുടർന്നു. പെട്രോളിനും ഡീസലിനും പുറമേ ഗാർഹിക പാചകവാതകത്തിനും 50 രൂപ കൂട്ടി. ഗ്യാസ് സിലിണ്ടർ വീട്ടിലെത്തിക്കുന്ന ജീവനക്കാരനുളള ടിപ്പ് ഉൾപ്പെടെ ഒരു സിലിണ്ടർ ഗ്യാസിന് ആയിരം രൂപയാണ് ഇപ്പോഴത്തെ ചെലവ്. പാവങ്ങളുടെ ജീവിതപ്രയാസങ്ങളിൽ മുതലക്കണ്ണീരൊഴുക്കുന്ന ഭരണാധികാരികൾ നിരന്തരം അവരെ വിലക്കയറ്റത്തിന്റെ അഗാധ ഗർത്തത്തിലേക്കു തള്ളിയിടുകയാണു ചെയ്യുന്നത്. എണ്ണക്കമ്പനികളിൽ നിന്നു പുറത്തെത്തുന്ന ഒരു ലിറ്റർ പെട്രോളിന് 50 രൂപയോളമാണ് യഥാർത്ഥ ചെലവു വരുന്നത്. ക്രൂഡ് വിലയും ഉത്‌പാദനച്ചെലവുമെല്ലാം ചേർന്ന വിലയാണിത്. ഉപഭോക്താക്കളിലെത്തുമ്പോൾ അതിന്റെ വില ഇരട്ടിയാകും. അൻപതോളം രൂപ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നികുതികളും ഡീലർ കമ്മിഷനുമൊക്കെ ചേർന്നുള്ള തുകയാണ്.

പാചകവാതകത്തിന്റെ കാര്യത്തിൽ ലക്കും ലഗാനുമില്ലാത്ത മട്ടിലുള്ള വിലനിർണയ രീതി അവസാനിപ്പിക്കേണ്ട കാലമായി. വർദ്ധന പടിപടിയായി ഇരുപതുരൂപ വരെ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് പറയുന്നത്. ഇപ്പോൾത്തന്നെ വിലക്കയറ്റത്തിന്റെ പിടിയിലമർന്നു കഴിഞ്ഞ വിപണി എങ്ങനെയെല്ലാം പ്രതികരിക്കുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ.

രണ്ടുവർഷത്തിലധികമായി നിറുത്തിവച്ചിരിക്കുന്ന ഗ്യാസ് സബ്‌സിഡി വീണ്ടും നൽകുന്നതിനെക്കുറിച്ച് കേന്ദ്രം ആലോചിക്കേണ്ടിയിരിക്കുന്നു. നിശ്ചിത വരുമാന പരിധി നിശ്ചയിച്ച് അതിനു താഴെയുള്ള എല്ലാവർക്കും സബ്‌സിഡി നിരക്കിൽ പാചകവാതകം നൽകാവുന്നതാണ്. സബ്‌സിഡി ഏർപ്പാട് പടിപടിയായി ഇല്ലാതാക്കുകയാണു സർക്കാർ നയമെങ്കിലും പാചകവാതകത്തിന്റെ അന്യായ വിലയിൽ നിന്ന് സാധാരണ കുടുംബങ്ങൾക്ക് പരിരക്ഷ നൽകാൻ അതു കൂടിയേ തീരൂ എന്ന് മനസിലാക്കണം. വരുമാനം അടിസ്ഥാനമാക്കി റേഷൻ വിതരണത്തിന് കാറ്റഗറി നിശ്ചയിക്കുന്നതുപോലെ ഗ്യാസ് വിതരണത്തിനും ആ മാതൃക സ്വീകരിക്കാം. പാർലമെന്റിൽ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകുന്നതിനു പകരം എം.പിമാർ ഇത്തരം ക്രിയാത്മക നടപടിക്കായി സർക്കാരിനെ നിർബന്ധിക്കുകയാണു വേണ്ടത്. ക്രൂഡ് വില വർഷങ്ങൾക്കു മുൻപ് നൂറ്റിഅൻപതു ഡോളറിന് അടുത്തെത്തിയപ്പോൾ പോലും രാജ്യത്ത് ഇന്ധനവില ഇന്നത്തെ നിലയിൽ ഉയർന്നില്ലെന്ന് ഓർക്കണം. ഇപ്പോൾ നടക്കുന്നത് തീവെട്ടിക്കൊള്ള തന്നെയാണ്. അത് യുക്തിസഹമായി പുനർനിർണയിക്കുക തന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GAS SUBSIDY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.