കിളിമാനൂർ: കിളിമാനൂരിൽ വ്യാപാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അപകടമരണമെന്ന് പൊലീസ്. ചെറുവാളം ആതിര ഭവനിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെയും ശാരദയുടെയും മകൻ മണികണ്ഠനെയാണ് (45) തിങ്കളാഴ്ച രാത്രി 10.30ന് കടമ്പാട്ടുകോണം ആരൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിളിമാനൂർ മാർക്കറ്റിൽ പഴവർഗങ്ങൾ വിൽക്കുന്ന ഇയാൾ, പോങ്ങനാട്ടുള്ള സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കിയിട്ട് വരുമ്പോഴായിരുന്നു അപകടം.
ശബ്ദം കേട്ട് പരിസരവാസികൾ ഇറങ്ങി നോക്കുമ്പോൾ അപകടത്തിൽപ്പെട്ട് കിടക്കുന്ന മണികണ്ഠനെ കണ്ട ഇവർ കേശവപുരം ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇയാളുടെ മുഖത്ത് മാരകായുധം വച്ച് വെട്ടിയ രീതിയിലുള്ള ഒരു മുറിവുണ്ടായിരുന്നത് സംശയത്തിനും അഭ്യൂഹത്തിനും ഇടയാക്കിയിരുന്നു. തുടർന്ന് ഫോറൻസിക് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
വാഹനത്തിന്റെ മൂർച്ചയുള്ള ഏതോ ഭാഗം കൊണ്ടുള്ള മുറിവാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്ന് പൊലീസ് അറിയിച്ചു. അപകട സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളിൽ സംഭവസമയം ഒരു കാർ വന്നു നിൽക്കുന്നതും രണ്ട് പേർ ഇറങ്ങുന്നതും കാണാം. ഈ കാർ ആണോ അപകട കാരണമെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അതേസമയം കാറിൽ ഉണ്ടായിരുന്ന പോങ്ങനാട് സ്വദേശികളായ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. മണികണ്ഠന്റെ ഭാര്യ: സ്മിത. മകൻ: അഭിഷേക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |