അമ്പലപ്പുഴ : അജ്ഞാത വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയ്ക്ക് പണമില്ലാതെ സുമനസുകളുടെ സഹായം തേടുന്നു. തകഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ചിറയകം ചൂരവടി കൈതപ്പറമ്പിൽ വിനീഷിനാണ് (26) കഴിഞ്ഞ ഫെബ്രുവരി 3ന് രാത്രി ഒമ്പതോടെ വൈശ്യംഭാഗം മാതിരംപള്ളി പമ്പിന് സമീപത്തുവച്ച് അജ്ഞാതവാഹനം ഇടിച്ച് പരിക്കേറ്റത്.
തലയ്ക്കും കാലിനും കൈയ്ക്കും ഗുരുതര പരിക്കേറ്റ വിനീഷിനെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ, ഓർത്തോ, പ്ലാസ്റ്റിക് സർജറികൾ നടത്തി മാർച്ച് 4 ന് ആശുപത്രിയിൽ നിന്ന് താത്കാലികമായി ഡിസ്ചാർജ് ചെയ്തു. പുന്നപ്രയിൽ വാടകയ്ക്കു താമസിക്കുന്ന മാതൃസഹോദരന്റെ വീട്ടിലേക്കാണ് വിനീഷ് ഇപ്പോഴുള്ളത്.
വീൽച്ചെയറിൽ കഴിയുന്ന വിനീഷിന് ട്യൂബിലൂടെയാണ് ആഹാരംനൽകുന്നത്. ഇനിയും രണ്ട് ശസ്ത്രക്രിയകൾ കൂടി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. ഇത്രയും ദിവസത്തെ ചികിത്സക്കായി 16 ലക്ഷത്തോളം രൂപ ചെലവായി. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് സ്വരൂപിച്ചാണ് ഈ തുക കണ്ടെത്തിയത്.തുടർന്നുള്ള ചികിത്സയ്ക്ക് 10 ലക്ഷത്തോളം രൂപ കൂടി വേണ്ടി വരും. ഈ തുക കണ്ടെത്താൻ വിനീഷിന്റെ നിർദ്ധന കുടുംബത്തിന് മുന്നിൽ വഴികളൊന്നുമില്ല. ടൂവീലർ മെക്കാനിക്കായ വിനീഷായിരുന്നു അച്ഛൻ വിനോദും അമ്മ സുധർമ്മയും ഭാര്യ രേഷ്മയും മൂന്നു വയസുകാരിയായ മകൾ ആദിലക്ഷ്മിയും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. ആയുർവേദ ആശുപത്രിയിൽ താത്കാലിക ജോലിയുണ്ടായിരുന്ന രേഷ്മയ്ക്കും ഭർത്താവിനുണ്ടായ അപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വിനീഷിന്റെ ചികിത്സാ സഹായത്തിനായി രേഷ്മയുടെ പേരിൽ വിജയ ബാങ്കിന്റെ തകഴി ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 81310100002805. ഐ.എഫ്.സി കോഡ്: BARBOVJTHAK.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |