SignIn
Kerala Kaumudi Online
Thursday, 19 September 2024 9.46 AM IST

തലസ്ഥാനത്തും ആളിക്കത്തി സിൽവർ ലൈൻ പ്രതിഷേധം

Increase Font Size Decrease Font Size Print Page

sil

 ക്ളിഫ് ഹൗസ് വളപ്പിൽ കല്ലിട്ട് യുവമോർച്ച

 യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സിൽവർ ലൈനിനെതിരായ പ്രതിഷേധങ്ങൾ തലസ്ഥാനത്തും ആളിക്കത്തിച്ച് ഇന്നലെ രാവിലെ മുതൽ നഗരത്തിലെ പ്രധാനയിടങ്ങൾ സമരവേദികളായി. യുവ മോർച്ച പ്രവർത്തകർ പൊലീസിനെ വെട്ടിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസ് വളപ്പിൽ കെ-റെയിൽ കല്ലിട്ടത് ഗുരുതര സുരക്ഷാ വീഴ്ചയായി.

സിൽവർ ലൈൻ പ്രതിഷേധത്തിനിടെ കോൺഗ്രസ് എം.പിമാരെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവൻ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.

പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കർ സിൽവർ ലൈൻ പദ്ധതിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നാരംഭിച്ച സമരജാഥയുടെ സമാപന സംഗമം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അവരുടെ വിമർ‌ശനം. സിൽവർ ലൈൻ സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ട 5 സ്ത്രീകൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമര ജ്വാല തെളിച്ചു. ആയിരത്തോളം പേർ പങ്കാളികളായി.

ഇത് യുക്രെയിനല്ല: മേധ

ഇത് യുക്രെയിനല്ല, കേരളമാണെന്നും ഇവിടെ വികസനമാണ് വിനാശമല്ല വേണ്ടതെന്നും മേധാപട്കർ പറഞ്ഞു. പദ്ധതിയുടെ സാമൂഹിക ആഘാതപഠനം പോലും നടന്നിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആറന്മുള വിമാനത്താവള പദ്ധതി ജനകീയസമരവും ജനവികാരവും മാനിച്ച് പിൻവലിച്ചു. എന്നാൽ അന്ന് സമരത്തിന് നേതൃത്വം നൽകിയവർ ഇപ്പോൾ ജനവികാരം കാണുന്നില്ല. മന്ത്രി പി. പ്രസാദടക്കം അന്ന് സമരമുഖത്തുണ്ടായിരുന്നു. പദ്ധതി വന്നാൽ വീടും കൃഷിയിടവും ജലാശയങ്ങളും നഷ്ടപ്പെടും. ജനകീയ സമരത്തെപ്പറ്റി മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും മേധ പറഞ്ഞു.

തൃശൂരിൽ 12 പേർക്ക് പരിക്ക്

തൃശൂർ: കളക്ടറേറ്റ് വളപ്പിൽ കല്ലിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടന്ന ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് അടക്കം 12 പേർക്ക് പരിക്കേറ്റു. കളക്ടറേറ്റിന് മുന്നിൽ ബാരിക്കേഡുകൾ ഉയർത്തി പൊലീസ് പ്രകടനം തടഞ്ഞിരുന്നു. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു. ഇതിനിടെ അമ്പതോളം പേർ മതിൽ ചാടിക്കടന്ന് പ്രതീകാത്മക കല്ല് സ്ഥാപിതോടെയാണ് പൊലീസ് ലാത്തി വീശിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട്ട് ഗ്രനേഡ് പ്രയോഗം

കോഴിക്കോട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധക്കല്ല് സ്ഥാപിക്കൽ സമരത്തിനിടെ സംഘർഷം. സമരക്കാർക്കു നേരെ പൊലീസ് മൂന്നു തവണ ജലപീരങ്കിയും രണ്ടു തവണ ഗ്രനേഡും പ്രയോഗിച്ചു. സമരം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തുനീക്കി.

പാലക്കാട് കളക്ടറേറ്റിൽ പ്രതിഷേധക്കല്ല്

പാലക്കാട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സർവ്വേക്കല്ല് കളക്ടറേറ്റ് വളപ്പിൽ സ്ഥാപിച്ചു. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് കളക്ടറേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്ന് കല്ല് സ്ഥാപിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സർവേ കല്ല് സ്ഥാപിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ പാറമ്പുഴ കുഴിയാലിപ്പടിയിൽ ഇന്നലെയും നാട്ടുകാർ തടഞ്ഞു. സ്ഥിരമായി സമരപ്പന്തലും കെട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.