ഐ.പി.എൽ പതിനഞ്ചാം സീസണ് ഇന്ന് തുടക്കം
മുംബയ്: ട്വന്റി- 20 ലീഗുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് കേളികൊട്ടുയരുകയാണ്. 2011ന് ശേഷം ആദ്യമായി പത്ത് ടീമുകൾ മത്സരിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. ഇത്തവണ പ്രാഥമിക ഘട്ടത്തിൽ 70 മത്സരങ്ങളുണ്ടാകും.
ഇത് ചെറിയ കളിയല്ല
വെറും പതിന്നാല് സീസണുകൾ കൊണ്ട് ഐ.പി.എൽ ഉയർത്തിയ അലയൊലി വളരെ വലുതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്വന്റി-20 ലീഗുകൾ ആരംഭിക്കാൻ വഴികാട്ടിയായതും ഐ.പി.എൽ വിപ്ലവമാണ്. ലോകത്തെമ്പാടുമുള്ള താരങ്ങൾ ഐ.പി.എല്ലിന്റെ ഭാഗമാകാൻ ഉന്തിത്തള്ലുന്ന കാഴ്ചയാണ് ഇതുവരെ കാണുന്നത്. സാമ്പത്തികമായും പൊൻമുട്ടയിടുന്ന താറാവാണ് ഐ.പി.ൽ. ഇത്തവണ സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ലക്നൗ സൂപ്പർ ജയിന്റ്സ് എന്ന പുതിയ ടീമിനെ സ്വന്തമാക്കിയത് 7090 കോടി രൂപമുടക്കിയാണെന്നറിയുമ്പോഴാണ് ഐ.പി.എല്ലിന്റെ വലുപ്പം വ്യക്തമാകുന്നത്. സിവിസി ക്യാപിറ്റൽ പാട്ണേഴ്സ് ഗുജറാത്ത് ടൈറ്റൻസ് എന്ന ടീമിനെ സ്വന്തമാക്കിയത് 5625 കോടിയ്ക്കും. ഇത്തവണ പുതിയ ടീമുകൾക്കായി ഇതിഹാസ ഫുട്ബാൾ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകൾ വരെ രംഗത്തെത്തിയത് ഐ.പി.എല്ലിന്റെ ആഗോള സ്വീകാര്യതയുടെ തെളിവാണ്. വെറും കച്ചടവടമെന്ന വിമർശനം പലഘട്ടങ്ങളിലായി ഉയർന്നിട്ടുണ്ടെങ്കിലും നിരവധി യുവതാങ്ങളുടെ വളർച്ചയ്ക്കും അവർക്ക് കഴിവ് തെളിയിക്കാനും ഐ.പി.എൽ വേദിയായെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഈ വർഷം ട്വന്റി- 20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ലവർക്ക് ദേശീയ ടീമിലിടം ഉറപ്പിക്കുന്നതിനുള്ള സുവർണാവസരമാണ് ഇത്തവമത്തെ ഐ.പി.എൽ.
ഉദ്ഘാടനാഘോഷം ഇല്ല
ഇത്തവണയും ആഘോഷമായിട്ടുള്ള ഉദ്ഘാടനച്ചടങ്ങുകൾ ഐ.പി.എല്ലിന് ഇല്ല. തുടർച്ചയായ നാലാം തവണയാണ് വലിയ
ആഘോഷമായ ഉദ്ഘാടനച്ചടങ്ങില്ലാതെ ഐ.പി.എൽ നടക്കുന്നത്. 2019ൽ പുൽവാമ ആക്രമണത്തിന്റെ പേരിലും കഴിഞ്ഞ രണ്ട് സീസണിലും കൊവിഡ് വ്യാപനത്തെ തുടർന്നുമാണ് ആഘോഷമായ ഉദ്ഘാടനപരിപാടികൾ നടത്താതിരുന്നത്. അത് ഇത്തവണയും തുടരാൻ സംഘാട
കർ തീരുമാനിക്കുകയായിരുന്നു. ഉദ്ഘാടന ആഘോഷങ്ങളുടെ ചെലവിനായി 30 കോടിയോളം രൂപയെങ്കിലും ആവശ്യമായി വരുമെന്നും എന്നാൽ ഇതിൽ നിന്ന് ഒരു ലാഭവും ലഭിക്കില്ലെന്നുമുള്ള വിലയിരുത്തലുകളാണ് സംഘാടകരുടെ പിൻമാറ്റത്തിന് കാരണം. എന്നാൽ ഇതിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനം ഉയരുന്നുണ്ട്.
ധോണിയുടെ
വിടവാങ്ങൽ
സീസൺ?
ഈ സീസണിന്റെ തൊട്ടുമുൻപ് സാക്ഷാൽ എം.എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്ടൻ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറിയത് വലിയ ചർച്ചയായി മാറി. നാല്പതുകാരനായ ധോണിയുടെ അവസാന സീസണാണ് ഇതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കഴിഞ്ഞ 14 സീസണിലും ചെന്നൈയുടെ തലവനായിരുന്ന ധോണി ഐ.പി.എല്ലിന്റെ ഏറ്റവും തിളക്കമുള്ള മുഖങ്ങളിലൊന്നാണ്.
ഐ.പി.എല്ലിന് ധോണി ശോഭ ഈ സീസണും കൂടിയെ കാണൂ എന്ന വിഷമിത്തിലാണ് ആരാധകർ. ധോണിയും വിരാട് കൊഹ്ലിയും ക്യാപ്ടൻമാരല്ലാതെ കളത്തിലിറങ്ങുന്ന സീസൺ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
സഞ്ജുവും അഡ്മിനും തമ്മിൽ
ക്യാപ്ടൻ സഞ്ജു സാംസണെ കളിയാക്കി ട്വീറ്റുണ്ടാക്കിയ രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന അഡ്മിനേയും സംഘത്തേയും മാറ്റിയതായി ടീം മാനേജ്മെന്റ് പ്രസ്താവനയിറക്കി. എന്നാൽ ഇത് ആരാധകരെ പറ്റിക്കാൻ സഞ്ജു ഉൾപ്പെടെയുള്ള രാജസ്ഥാൻ ടീം ചെയ്ത പ്രാങ്കാണെന്നും റിപ്പോർട്ടുകളുണ്ട്. ടീം ബസിൽ യാത്ര ചെയ്യുന്ന സഞ്ജുവിന്റെ ഒരു വശത്തു നിന്നുള്ള ചിത്രമാണ് രാജസ്ഥാൻ റോയൽസിന്റെ ട്വിറ്റർ അക്കൗണ്ട് ഹാൻഡിൽ ചെയ്തവർ വികൃതമാക്കി പോസ്റ്റ് ചെയ്തത്. ഒരു നീല തലപ്പാവും കറുത്ത കണ്ണടയുമെല്ലാം അവർ കൃത്രിമായി കൂട്ടിച്ചേത്തു.
തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഇതിന് സഞ്ജു മറുപടിനൽകി. സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണമെന്നായിരുന്നു റോയൽസിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു കുറിച്ചത്. റോയൽസിന്റെ അക്കൗണ്ട് സഞ്ജു അൺഫോളോ ചെയ്യുകയും ചെയ്തു. ഇതോടെ റോയൽസ് ട്വീറ്റ് നീക്കം ചെയ്തു.സോഷ്യൽ മീഡിയ ആക്കൗണ്ടുകൾ ഹാൻഡിൽ ചെയ്തവരെ പുറത്താക്കി എന്ന വിശദീകരണവുമെത്തി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം അഡ്മിൻ യാത്ര പറയുന്നവീഡിയോയും സാമൂഹ്യമാദ്ധ്യമങ്ങളിൽ രാജസ്ഥാൻ പോസ്റ്റ് ചെയ്തു. ഇതോടെയാണ് ഇത് സഞ്ജുകൂടി ഉൾപ്പെടെ ആരാധകരെ പറ്റിക്കാൻ പ്രാങ്ക് ചെയ്തതാണെന്ന വിലയിരുത്തലുണ്ടായത്.
ചെന്നൈ - കൊൽക്കത്ത
വാങ്കഡേയിൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മത്സരിക്കാനിറങ്ങുന്നത് കഴിഞ്ഞ സീസണിൽ നിന്നും വളരെ വ്യത്യസ്തമായ ടീംഘടനയുമായാണ്. ഇരുടീമിന്റേയും ക്യാപ്ടൻ ഉൾപ്പെടെ മാറി. എം.എസ് ധോണിക്ക് പകരം രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലാണ് ചെന്നൈ കളത്തിലെത്തുന്നത്. മോർഗന് പകരം ശ്രേയസ് അയ്യരാണ് കൊൽക്കത്തയെ ഈ സീസണിൽ മുന്നിൽ നിന്ന് നയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |