തൃശൂർ: ഉണ്ണിക്കൃഷ്ണൻ പത്തേക്കർ തോട്ടത്തിലെ മൂന്ന് സെന്റ് സ്ഥലത്ത് 300 മാലി മുളക് തൈകൾ വച്ച് 67 ാം ദിവസം വിളവെടുത്തപ്പോൾ ലഭിച്ചത് 17 കിലോ. കിലോയ്ക്ക് 670 രൂപ. വരുമാനം 11,390 രൂപ. പൊന്നും വിലയുള്ള മാലി മുളക് കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കെെപ്പറമ്പ് വടക്കുംചേരി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ.
മാലിക്കാർക്ക് പ്രിയപ്പെട്ടതായതിനാൽ കയറ്റുമതി കൂടുതലും അവിടേക്കാണ്. അങ്ങനെയാണ് മാലി മുളകെന്ന പേരുകിട്ടിയത്. ഇവിടെ ചില സൂപ്പർ മാർക്കറ്റുകളിൽ കിട്ടും. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്ന് 10 തെെ വാങ്ങിയായിരുന്നു പരീക്ഷണം. നിറയെ കായ്ച്ചു. പഴുത്ത മുളകിൽ നിന്ന് വിത്തുകളെടുത്ത് കൃഷി വ്യാപിപ്പിച്ചു.
കമ്പ്യൂട്ടർ ഹാർഡ്‌വെയർ രംഗത്തായിരുന്ന ഉണ്ണിക്കൃഷ്ണൻ 10 കൊല്ലമായി കൃഷി തുടങ്ങിയിട്ട്. തെങ്ങ്, കവുങ്ങ്, ജാതി, കുക്കുംബർ, തണ്ണിമത്തൻ, വെണ്ട, പയർ, മത്തൻ, കുമ്പളം, വെള്ളരി തുടങ്ങിയവ കൃഷി ചെയ്യുന്നു. വെള്ളവും വളവും ഡ്രിപ്പ് ഇറിഗേഷൻ വഴിയാണ്. മണ്ണ് പാകപ്പെടുത്തി അതിനുമുകളിൽ ഷീറ്റ് പുതച്ചശേഷം വിടവുണ്ടാക്കി തൈകൾ നടുന്നതിനാൽ കളശല്യമില്ല. കൂലിച്ചെലവും കുറവ്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ദേശീയ പുരസ്‌കാരങ്ങൾ ഉണ്ണിക്കൃഷ്ണന് ലഭിച്ചിട്ടുണ്ട്.
മാലി മുളക്
സാധാരണ മുളകിനേക്കാൾ മണവും സ്വാദും കൂടുതൽ. രണ്ടര ഇഞ്ച് വരെ വലിപ്പം. തൊലി ചുളിഞ്ഞിരിക്കും. എരിവ് കൂടുതലായതിനാൽ കുറച്ച് മതി. ഒരു വർഷത്തിലധികം വിളവ് തരും. നല്ല ചെടിയിൽ നിന്ന് അഞ്ച് കിലോ വരെ കിട്ടും.
ശാസ്ത്രീയമായി ചെയ്താൽ കൃഷി ലാഭകരമാണ്. ഷിഫ്റ്റ് സമ്പ്രദായത്തിലാണെങ്കിൽ എപ്പോഴും ഉൽപാദനമുണ്ടാകും.
ഉണ്ണിക്കൃഷ്ണൻ
തെക്കേ അമേരിക്കൻ ജനുസിൽപെട്ടതാണ് മാലി മുളക് (കാപ്‌സിക്കം ചൈനാൻസി). കൃഷി പ്രചാരത്തിലാവുന്നുണ്ട്. ഇതേ ഇനത്തിൽപെട്ട 'വെള്ളായണി തേജസ്' കാർഷിക സർവകലാശാല വികസിപ്പിച്ചിട്ടുണ്ട്.
ഡോ. ടി. പ്രദീപ്കുമാർ
പച്ചക്കറി ശാസ്ത്രവിഭാഗം മേധാവി
കാർഷിക സർവകലാശാല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |