ലക്നൗ: യു.പിയിലെ മൊറാദാബാദ് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാമത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി) അടുത്തിടെ പുറത്തിറക്കിയ 2022ലെ വാർഷിക റിപ്പോർട്ട് പ്രകാരമാണിത്. 61 നഗരങ്ങളെ ആണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മൊറാദാബാദിൽ 114 ഡെസിബെൽ (ഡി.ബി) ശബ്ദമലിനീകരണമാണ് രേഖപ്പെടുത്തിയത്.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ മേഖലയാണ് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള സ്ഥലങ്ങൾ. യൂറോപ്പും ലാറ്റിനമേരിക്കയുമാണ് ഏറ്റവും ശാന്തമായ പ്രദേശങ്ങൾ.70 ഡെസിബലിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഡബ്ല്യിയു.എച്ച്.ഒ 1999ൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം റെസിഡൻഷ്യൽ ഏരിയകൾക്ക് ചുറ്റും 55 ഡി.ബി നിലവാരമാണ് ശുപാർശ ചെയ്യുന്നത്. ട്രാഫിക്, ബിസിനസ് മേഖലകൾക്ക് ഈ പരിധി 70 ഡി.ബി ആണ്.
ഉയർന്ന അളവിലുള്ള ശബ്ദം മനുഷ്യന്റെ ആരോഗ്യത്തിനടക്കം പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഉറക്കത്തെ തടസ്സപ്പെടുത്തുന്നതോടൊപ്പം ഈ പ്രദേശങ്ങളിലെ മൃഗങ്ങളുടെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് യു.എൻ.ഇ.പി എക്സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൺ പറഞ്ഞു. ശബ്ദമലിനീകരണം കുറക്കുന്നതിന് വൈദ്യുതവൽകരിച്ച ഗതാഗതം മുതൽ ഹരിത ഇടങ്ങൾ പോലുള്ള മാർഗ്ഗങ്ങൾ വരെ നഗരാസൂത്രണത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
@ ശബ്ദ മലിനീകരണം കൂടിയ പ്രദേശങ്ങൾ
@ ആദ്യ പതിമൂന്ന് നഗരങ്ങൾ ദക്ഷിണേഷ്യയിൽ
@ അഞ്ചെണ്ണം ഇന്ത്യയിൽ
@ ഡൽഹി, കൊൽക്കത്ത, അസൻസോൾ, ജയ്പൂർ
@ ഒന്നാമത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക -119 ഡി.ബി
@ മൂന്നാമത് ഇസ്ലാമാബാദ് - 105 ഡി.ബി
@ ശാന്തമായ നഗരങ്ങൾ
@ ഇർബ്രിഡ് - 60 ഡി.ബി
@ ലിയോൺ -69 ഡി.ബി
@ മാഡ്രിഡ് -69 ഡി.ബി
@ സ്റ്റോക്ക്ഹോം -70 ഡി.ബി
@ ബെൽഗ്രേഡ് -70 ഡി.ബി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |