തിരുവനന്തപുരം: ബസുടമകൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നടത്തിയ ചർച്ചയെ തുടർന്ന് , സംസ്ഥാനത്ത് നാല് ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു.ബസുടമകളുടെ ആവശ്യം സമയബന്ധിതമായി പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.30 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ചാർജ് വർദ്ധന പരിഗണിക്കും.
മിനിമം ചാർജ്ജ് 12 രൂപയാക്കണമെന്നും വിദ്യാർത്ഥി യാത്രാനിരക്ക് ആറ് രൂപയാക്കണമെന്നും വാഹന നികുതി ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ബസുടമകൾ മുന്നോട്ടു വച്ചത്. മിനിമം ചാർജ് വർദ്ധന തത്വത്തിൽ അംഗീകരിച്ചതാണ്. മറ്റ് രണ്ട് വിഷയങ്ങളിലാണ് തർക്കമുള്ളതെന്നും ഇക്കാര്യങ്ങളിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നും ചർച്ചക്ക് ശേഷം ബസുടമകൾ പറഞ്ഞു.വിദ്യാർത്ഥികളടക്കം യാത്രക്കാരും ബസ്സുടമകളും നേരിടുന്ന പ്രയാസങ്ങൾ സർക്കാറിന് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന്റെ പരിമിതിക്കുള്ളിൽ നിന്ന് സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബന്ധമാണ്. ഈ വാക്ക് മുഖവിലക്കെടുത്ത് ബസുടമകൾക്ക് വേണമെങ്കിൽ സമരമവസാനിപ്പിക്കാം, അല്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവും ചർച്ചയിൽ പങ്കെടുത്തു. പിന്നാലെ സമരം പിൻവലിക്കുന്നതായി നേതാക്കൾ പ്രഖ്യാപിച്ചു.
ബസുടമ സംയുക്ത സമതി ചെയർമാൻ ലോറസ് ബാബു, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ്, ജനറൽ കൺവീനർ ടി. ഗോപിനാഥൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മിനിമം ചാർജ്ജ് 10 രൂപയായി വർദ്ധിപ്പിക്കാനാണ് നേരത്തെയുള്ള ധാരണ. വിദ്യാർത്ഥി യാത്ര നിരക്ക് മിനിമം ചാർജിന്റെ 50 ശതമാനം വേണമെന്ന് ബസ് ഉടമകൾ ശാഠ്യം പിടിക്കുന്നുണ്ടെങ്കിലും അതിന് സാദ്ധ്യതയില്ല.
നിരക്ക് വർദ്ധന നേരത്തെ അംഗീകരിച്ചത്: മന്ത്രി ആന്റണി രാജു
ആലപ്പുഴ: ബസ് ഉടമകളുമായി ചർച്ച നടത്തിയെന്നും ടിക്കറ്റ് നിരക്ക് വർദ്ധന നേരത്തെ അംഗീകരിച്ചിരുന്നതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 30ന് എൽ.ഡി.എഫ് വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കും. ബസ് ഉടമകൾ സമരത്തിലേക്ക് എടുത്തുചാടിയതാണ്. സമരം കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നും ആന്റണി രാജു ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |