പെരിന്തൽമണ്ണ: ബൈക്കിൽ കടത്തുകയായിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി രണ്ടു യുവാക്കൾ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. മണ്ണാർക്കാട് തെങ്കര കൊടിയിൽ ഷബീർ(38), കാഞ്ഞിരപ്പുഴ അരിമ്പത്തൊടിക അൻസാർ(27) എന്നിവരെയാണ് മനഴി ബസ് സ്റ്റാൻഡിന് സമീപത്തു വച്ച് എസ്.ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റുചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ചയാണ് ഇവർ പിടിയിലായത്. ബൈക്കിൽ വന്ന രണ്ടു പേരുടെയും കൈവശമുണ്ടായിരുന്ന ബാഗുകളിൽ നിന്നാണ് മദ്യം കണ്ടെത്തിയത്. ഒരു ബാഗിൽ ഒരു ലിറ്ററിന്റെ 25 കുപ്പികളും മറ്റേ ബാഗിൽ അര ലിറ്ററിന്റെ 36 കുപ്പികളുമാണുണ്ടായിരുന്നത്. ബിവറേജ് ഔട്ട്‌ലെറ്റിൽ നിന്നും രണ്ടുപേരും കൂടി പലതവണയായാണ് മദ്യം വാങ്ങിയത്. അട്ടപ്പാടിയിലെത്തിച്ച് നല്ലലാഭത്തിന് വിൽക്കാനായിരുന്നു പദ്ധതി. മദ്യക്കുപ്പികൾ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. സി.പി.ഒ മാരായ പ്രശാന്ത്, കൃഷ്ണകുമാർ, മനോജ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |