മൂലമറ്റം: ബസിൽ യാത്ര ചെയ്യവെ പെൺകുട്ടി നോക്കാനേൽപ്പിച്ച ബാഗിൽ നിന്ന് പണം മോഷ്ടിച്ച സ്ത്രീ കുടുങ്ങി. ഒടുവിൽ പൊലീസ് പിടികൂടുമെന്നായപ്പോൾ പണം തിരികെ നൽകി സ്ത്രീ തടിയൂരി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇടുക്കി- കോട്ടയം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസിൽ കുളമാവിൽ നിന്ന് കയറിയ പെൺകുട്ടി തിരക്ക് കാരണം കൈവശം ഉണ്ടായിരുന്ന ബാഗ് സീറ്റിൽ ഇരുന്ന സ്ത്രീയെ ഏൽപ്പിച്ചു. കണ്ടക്ടർ വന്നപ്പോൾ പെൺകുട്ടി സ്ത്രീയുടെ മടിയിൽ ഇരുന്ന ബാഗ് തുറന്ന് പണമെടുത്ത് കൊടുത്ത് ടിക്കറ്റ് വാങ്ങി ബാക്കി വന്ന പണവും ബാഗിൽ വെച്ചു. ഇതെല്ലാം ബാഗ് മടിയിൽ വച്ച സ്ത്രീ ശ്രദ്ധിച്ചിരുന്നു. അറക്കുളം അശോക കവലയിൽ എത്തിയപ്പോൾ ബാഗ് പെൺകുട്ടിയെ ഏൽപ്പിച്ച് സ്ത്രീ അവിടെ ഇറങ്ങി. പെൺകുട്ടി ബാഗ് തുറന്ന് നോക്കിയപ്പോൾ താൻ കുളമാവ് പോസ്റ്റ്ഓഫീസിൽ നിന്നെടുത്ത 7000 രൂപ കണ്ടില്ല. തുടർന്ന് കുട്ടി ബസിൽ ബഹളം വെച്ചു. ഇതോടെ ബസിന്റെ കണ്ടക്ടർ വിഷ്ണു കാഞ്ഞാർ പൊലീസിനെ വിവരം അറിയിച്ചു. എസ്.ഐ നസീറും സംഘവും അശോക കവലയിലെത്തി സ്ത്രീയോട് വിവരം തിരക്കി. എന്നാൽ പണമെടുത്തില്ലെന്നായിരുന്നു സ്ത്രീയുടെ മറുപടി. ഉടൻ തന്നെ വനിതാ പൊലീസിനെ വിളിച്ചു വരുത്തി ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ഇടുക്കിക്കാരിയായ സ്ത്രീ ഭർത്താവിനെ വിളിച്ച് വരുത്തി സ്റ്റേഷന് പുറത്ത് വച്ച് പണം തിരികെ നൽകി പ്രശ്നം തീർത്തു. പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസുമെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |