ധർമ്മടം: ദേശീയ പണിമുടക്ക് മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിൽ അഞ്ചിരിട്ടിക്ക് വിൽപന നടത്താനായി മാഹിയിൽ നിന്നും കടത്തിയ മദ്യം വിൽക്കാനായി കൊണ്ടുപോകവെ ഓട്ടോറിക്ഷയുമായി യുവാവ് എക്സൈസ് പിടിയിലായി. പാലയാട് സ്വദേശി കളരിപറമ്പ് വീട്ടിൽ എം.പി. അഭിലാഷ് കൃഷ്ണനെ കൂത്തുപറമ്പ എക്സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ തിങ്കളാഴ്ച പുലർച്ചെയാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
മേലൂർ പാലയാട് ഹൈസ്കൂളിന് സമീപം പള്ളിപ്രം അങ്കണവാടിക്ക് സമീപം വച്ചാണ് 80 കുപ്പികളിലായുള്ള 24.640 ലിറ്റർ മാഹി മദ്യം കടത്തവെ പ്രതി പിടിയിലായത്. ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് ഈ മേഖലയിൽ വാഹനപരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ കെ.വി. റാഫി, പി.ഒ ഗ്രേഡ് പി. അജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലെനിൻ എഡ്വേർഡ്, കെ. ഉമേഷ്, എൻ.സി. വിഷ്ണു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി റേഞ്ച് എക്സൈസിന് കൈമാറി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |