മുംബയ് : ഐ.പി.എല്ലിലെ കന്നിക്കളിയിൽ വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ മറ്റൊരു കന്നിക്കാരായ ലക്നൗ സൂപ്പർ ജയന്റ്സിനെ അഞ്ചുവിക്കറ്റിനാണ് ഹാർദിക് പാണ്ഡ്യ നയിച്ച ടൈറ്റൻസ് തോൽപ്പിച്ചത്. ലക്നൗ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി ആറുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ ഗുജറാത്ത് അഞ്ചുവിക്കറ്റും രണ്ടുപന്തും ശേഷിക്കേയാണ് ജയം കണ്ടെത്തിയത്. ഹാർദിക് പാണ്ഡ്യ (33) മാത്യു വേഡ് (30),രാഹുൽ തെവാത്തിയ(40നോട്ടൗട്ട്),ഡേവിഡ് മില്ലർ (30),സതരംഗനി (15 നോട്ടൗട്ട്) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ടൈറ്റൻസിന് വിജയം നൽകിയത്.
പേസർമാരായ ഷമിയും വരുൺ ആരോണും തുടക്കത്തിൽ നൽകിയ പ്രഹരത്തിൽ നിന്ന് ദീപക് ഹൂഡ(55)യും ആയുഷ് ബദാനി(54)യും ചേർന്നാണ് ലക്നൗവിനെ158ലെത്തിച്ചത്.ഷമി മൂന്ന് വിക്കറ്റും വരുൺ രണ്ടുവിക്കറ്റും സ്വന്തമാക്കി.
ആദ്യ മത്സരത്തിനിറങ്ങിയ ലക്നൗ ടീമിന് സ്കോർ ബോർഡ് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. മത്സരത്തിന്റെ ആദ്യ പന്തിൽത്തന്നെ ലക്നൗ നായകൻ കെ.എൽ രാഹുലിനെ(0) മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുരുക്കി. ഗുജറാത്ത് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ ഡി.ആർ.എസിലൂടെയാണ് രാഹുലിനെ തിരിച്ചയച്ചത്.തന്റെ രണ്ടാം ഓവറിൽ ഷമി ക്വിന്റൺ ഡി കോക്കിനെ ക്ളീൻ ബൗൾഡാക്കുകകൂടി ചെയ്തതോടെ ലക്നൗ 13/2 എന്ന നിലയിലായി.
അടുത്ത ഓവറിൽ വരുൺ ആരോണിനെതിരെ ലെവിസ് പായിച്ച ഷോട്ട് പിന്തുടർന്ന് ഓടിയശേഷം സൂപ്പർ ഡൈവിംഗിലൂടെ ശുഭ്മാൻ ഗിൽ എടുത്ത ക്യാച്ച് അത്യുജ്ജ്വലമായിരുന്നു. അഞ്ചാം ഓവറിൽ ഷമി മനീഷ് പാണ്ഡ്യയെ(6)ക്കൂടി ക്ളീൻ ബൗൾഡാക്കി ലക്നൗവിനെ 29/4 എന്ന നിലയിലെത്തിച്ചു.
കന്നിക്കളിയിൽത്തന്നെ വമ്പൻ തകർച്ച മുന്നിൽക്കണ്ട ലക്നൗവിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ദീപക് ഹൂഡയും ആയുഷ് ബദാനിയുമാണ്. 15.5ാം ഓവർ വരെ ക്രീസിലുണ്ടായിരുന്ന സഖ്യം കൂട്ടിച്ചേർത്തത് 87 റൺസാണ്. ടീമിനെ 100കടത്തി മുന്നേറിയ സഖ്യം തകർത്തത് ലക്നൗ വൈസ് ക്യാപ്ടൻ റാഷിദ് ഖാനാണ്.41 പന്തുകളിൽ ആറുഫോറുകളും രണ്ട് സിക്സുകളുമടക്കം 55 റൺസടിച്ച ഹൂഡയെ റാഷിദ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. 41പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമടക്കം 54 റൺസ് നേടിയ ബദാനിയെ അവസാന ഓവറിൽ വരുൺ ആരോണാണ് മടക്കിയത്. ക്രുനാൽ പാണ്ഡ്യ 13 പന്തുകളിൽ 21 റൺസുമായി പുറത്താകാതെ നിന്നു.
മറുപടിക്കിറങ്ങിയ ലക്നൗവിന് തുടക്കത്തിലേ ശുഭ്മാൻ ഗില്ലിനെയും (0) വിജയ് ശങ്കറെയും നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും (33) മാത്യു വേഡും (30) കൂട്ടിച്ചേർത്ത 58 റൺസ് പ്രതീക്ഷ പകർന്നു.ഹാർദിക്കിനെ 11-ാം ഓവറിൽ ചേട്ടൻ ക്രുനാലും വേഡിനെ അടുത്ത ഓവറിൽ ഹൂഡയും പുറത്താക്കി. എന്നാൽ ക്രീസിലൊരുമിച്ച രാഹുൽ തെവാത്തിയയും ഡേവിഡ് മില്ലറും (30) ചേർന്ന് പിന്നെയും ടീമിനെ മുന്നോട്ടുനയിച്ചു. 18-ാം ഓവറിൽ മില്ലറെ ആവേഷ് ഖാൻ പുറത്താക്കിയെങ്കിലും സതരംഗനിയും (15*) തെവാത്തിയയും ചേർന്ന് 19.4-ാം ഓവറിൽ ടൈറ്റൻസിനെ വിജയത്തിലെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |