കൊച്ചി: ബലാത്സംഗ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ കന്യാസ്ത്രീ അപ്പീൽ നൽകി. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കന്യാസ്ത്രീ ഹർജി നൽകിയത്.
ഇതേ ആവശ്യവുമായി സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊലീസ് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ അപ്പീൽ നൽകിയത്.
2022 ജനുവരി 14നാണ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കി ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ വിധി പറഞ്ഞത്. പ്രോസിക്യൂഷന് ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ്പ് പീഡിപ്പിച്ചു എന്നാണ് പരാതി. 2018 ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ബിഷപ്പിനെ അറസ്റ്റു ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |