ജനഹിതമറിയാൻ സിറ്റിംഗ്
കൊച്ചി: അർഹമായ നഷ്ടപരിഹാരവും പുനഃരധിവാസവും നൽകാതെ കെ-റെയിൽ പദ്ധതിക്കായി ഒരു സെന്റ് ഭൂമി പോലും ഏറ്റെടുക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർവേക്ക് സുപ്രീം കോടതി അനുമതി നൽകിയ സാഹചര്യത്തിൽ പ്രതിപക്ഷം ഉൾപ്പെടെ പ്രതിഷേധം നിറുത്തണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സാമൂഹികാഘാത പഠനത്തിനാണ് കല്ലിടുന്നത്. ഭൂവുടമകൾക്ക് നോട്ടീസ് നൽകും. ജനഹിതമറിയാൻ സിറ്റിംഗ് നടത്തും. ഭൂവുടമകൾ, ജനപ്രതിനിധികൾ തുടങ്ങിയവരുമായി ആശയവിനിയമയം നടത്തി നഷ്ടപരിഹാരവും പുനരധിവാസവും നിശ്ചയിക്കും. പദ്ധതി സംബന്ധിച്ച് എൽ.ഡി.എഫ് കക്ഷികളിൽ അഭിപ്രായവ്യത്യാസമില്ല. പ്രകടനപത്രികയിൽ പ്രഖ്യാപിച്ചതാണ് കെ-റെയിൽ. ജനത്തിന് വിയോജിപ്പുണ്ടായിരുന്നെങ്കിൽ തുടർഭരണം നൽകില്ലായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകും.
#നല്ല മാദ്ധ്യമ സംസ്കാരമല്ല
സി.ഐ.ടി.യു സംസ്ഥാന ജന. സെക്രട്ടറി എളമരം കരിം എം.പിക്കെതിരെ ഏഷ്യാനെറ്റിൽ വിനു എബ്രഹാം നടത്തിയ പരാമർശം നല്ല മാദ്ധ്യമ സംസ്കാരമല്ല. കരിമിനെ ആക്രമിക്കണമെന്ന് പറയുന്നത് കലാപത്തിനുള്ള ആഹ്വാനമാണ്. ആ മോഹവുമായി വന്നാൽ വിവരമറിയും. ഐ.എൻ.ടി.യു.സി പങ്കെടുത്ത പണിമുടക്കിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിപ്പറഞ്ഞത് ഉചിതമായില്ല. അക്രമങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
ഇന്ധനവില:
പ്രതിഷേധം 2ന്
ഇന്ധന വില വർദ്ധനവിനെതിരെ ഏപ്രിൽ രണ്ടിന് വൈകിട്ട് 5 മുതൽ 7 വരെ സംസ്ഥാനത്തെ രണ്ടായിരം കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിക്കും. പാർട്ടി കോൺഗ്രസിന്റെ ഒരുക്കം നടക്കുന്നതിനാൽ കണ്ണൂർ ജില്ലയെ ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |