ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലത്തെക്കുറിച്ച് ഓരോ കഥകൾ നമ്മുടെ മനസിലുണ്ടാകും. ജീവിതരീതി മാറിയപ്പോൾ രോഗങ്ങൾ നമ്മുടെ ശരീരത്തെയും മനസിനെയും കാർന്നു തിന്നാൻ തുടങ്ങി. ഒരു പരിധിവരെ അത് പലരുടെയും ഓർമ്മശക്തിയെയും ബാധിച്ചു തുടങ്ങി. വാർദ്ധക്യത്തിൽ ഭാര്യയെയും മക്കളെയും നേരിൽ കണ്ടാൽ പോലും തിരിച്ചറിയാനാകാത്ത ഗുരുതരമായ മറവിരോഗത്തിന് ചെറുപ്പകാലത്തെ സംഭവങ്ങളാണ് ഇവരിൽ ചിലരെങ്കിലും ഓർത്തെടുക്കുന്നത്. നടന്ന പല കാര്യങ്ങളെങ്കിലും ഇതിൽ ചിലരെങ്കിലും ഓർത്തെടുക്കുന്നുണ്ട്. പ്രായമാകുമ്പോൾ സംഭവിച്ച കാര്യങ്ങളാണ് മിക്കവാറും മറന്നു പോകുന്നത്. ഒരു പക്ഷേ ഇതൊന്നും ഓർമ്മയിൽ ഇല്ലെങ്കിൽ തന്നെയും കുട്ടിക്കാലത്തെ പട്ടം പറത്തലും പമ്പരംകറക്കലും ഒക്കെ മനസിന്റെ ഏതെങ്കിലും കോണിൽ കാണും. അതേ പോലെ തെങ്ങിന്റെ ഓലകൊണ്ടുള്ള കാറ്റാടികളും കടലാസുകൾ വെട്ടിയുണ്ടാക്കിയ പമ്പരങ്ങൾ, റോക്കറ്റുകൾ, വിമാനങ്ങൾ ഒക്കെ നമ്മൾ കാറ്റിൽ പറത്തി കളിച്ച കഥകൾ ഓർമയുണ്ടല്ലോ! അതേ പോലെ അപ്പൂപ്പൻതാടി പോലെ പറന്നു നടക്കുന്ന ചില ഉണക്ക പൂക്കളും ചില വലിയ മരങ്ങളിൽ നിന്ന് കാറ്റാടികൾ പോലെ ഉണങ്ങിയ കായ്കളും ഒക്കെ പറന്നു കറങ്ങി താഴേക്കു വരുന്നത് നമ്മൾ കണ്ടിരിക്കും. ഏതാണ്ട് അതിനോട് സമാനമായി കിട്ടിയ ഒരു ചിത്രത്തെ കുറിച്ചാണ് ഞാൻ ഇവിടെ പറയുന്നത് .
സെൻട്രർ ഓഫ് ഗ്രാവിറ്റിയിൽ ബാലൻസ് ചെയ്ത് ഒരു മുനയിൽ അല്ലെങ്കിൽ ഷാർപ്പായിട്ടുള്ള ഒരു സൂചിയിൽ നിന്ന് കറങ്ങുന്ന പലതരം പമ്പരങ്ങൾ നമ്മൾ കണ്ടിട്ടുണ്ടല്ലോ. അതുപോലെ തോന്നിപ്പിക്കുന്ന ഒന്നാണ് ഇത്. ഒരിക്കൽ പക്ഷികളുടെ ചിത്രങ്ങൾ എടുക്കാൻ വേണ്ടി നടന്നുപോകുമ്പോൾ ഒരു കുറ്റിക്കാടിന്റെ സമീപത്തുള്ള ഉയർന്ന മരച്ചില്ലയിൽ കുറെ കൊക്കുകൾ ഇരിക്കുന്നത് കണ്ടിരുന്നു. അതിലൊരെണ്ണം അടുത്തുള്ള ജലാശയത്തിലേക്ക് വളരെ വേഗത്തിൽ താഴ്ന്നു പറന്നു വരികയായിരുന്നു. പൊന്മാനുകൾ മീനിനെ പിടിക്കാൻ താഴേക്കു പറന്നു വരുന്നതു പോലെ. അതിനിടയിൽ നല്ല സ്പീഡിൽ ഒറ്റ ക്ലിക്കിൽ തന്നെ ആ അപൂർവനിമിഷം പകർത്തുകയായിരുന്നു! കണ്ടാൽ ശരിക്കും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പമ്പരം പോലെതന്നെ തോന്നിക്കും. പോണ്ട് ഹെറോൺ ( Ardeola Grayil) എന്ന് ഇംഗ്ലീഷിൽ പറയുന്ന, നമ്മുടെ തോടുകളുടെയും വയലേലകളുടെയും സമീപത്തൊക്കെ കാണുന്ന നാടൻ കൊക്കാണ് ഇത്. മീൻ വരുന്നതും നോക്കി തപസുചെയ്യുന്നപോലെ എത്രനേരം വേണമെങ്കിലും കുളക്കരയിലൊക്കെ ഒരേയിരുപ്പിൽ കാത്തിരിക്കുക ഇവരുടെ പൊതുസ്വഭാവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |