തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ ചങ്ങനാശ്ശേരിയിൽ ഐ.എൻ.ടി.യു.സി പ്രവർത്തകർ പ്രകടനം നടത്തിയത് കെ.പി.സി.സി ഭാരവാഹിയോഗത്തിൽ വിമർശനത്തിനിടയാക്കി. പ്രതിപക്ഷ നേതാവിനെതിരെ ചിലർ ഐ.എൻ.ടി.യു.സിയെ ഇളക്കിവിട്ടുവെന്ന് ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യനാണ് ഓൺലൈനായി ചേർന്ന യോഗത്തിൽ തുറന്നടിച്ചത്. കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലുള്ള പ്രസിഡന്റ് കെ.സുധാകരന്റെ അദ്ധ്യക്ഷതയിലായിരുന്നു ഓൺലൈൻ യോഗം. കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പ്രവർത്തനങ്ങളിലുള്ള വിയോജിപ്പും അവിടെ നിന്നുള്ള ജനറൽ സെക്രട്ടറിയായ ജോസി സെബാസ്റ്റ്യൻ പ്രകടിപ്പിച്ചു.
ചങ്ങനാശ്ശേരിയിലെ പ്രകടനത്തിൽ പാർട്ടിയുടെ ബ്ലോക്കുതല നേതാക്കൾ വരെ പങ്കെടുത്തു. അവർക്കെതിരെ നടപടി വേണം. കോട്ടയം ഡി.സി.സി പ്രസിഡന്റ് ആരുമായും കൂടിയാലോചന നടത്താതെ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോവുകയാണ്. പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിച്ച് കെ-റെയിലിനെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നത് ഉചിതമായില്ല. പ്രതിപക്ഷ നേതാവിനെതിരായ ഡി.സി.സി പ്രസിഡന്റിന്റെ പരസ്യമായ അഭിപ്രായപ്രകടനത്തോട് യോജിക്കാനാവില്ലെന്നും ജോസി സെബാസ്റ്റ്യൻ പറഞ്ഞു. കോട്ടയം ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബും നാട്ടകം സുരേഷിന്റെ പ്രവർത്തനങ്ങളിലുള്ള വിയോജിപ്പ് അറിയിച്ചു.
അംഗത്വക്കണക്ക് ചോർന്നതിൽ വിമർശനം
പാർട്ടി അംഗത്വ വിതരണം സംബന്ധിച്ച കണക്കുകൾ ചോർന്നതിലും വിമർശനമുയർന്നു. കെ.പി.സി.സി പ്രസിഡന്റിനെ ചുറ്റിപ്പറ്റി നിൽക്കുന്നവരെയും കെ.പി.സി.സി ജീവനക്കാരെയും പൂർണമായി വിശ്വസിക്കാനാവില്ലെന്ന് ചിലർ യോഗത്തിൽ പറഞ്ഞു. അംഗത്വവിതരണം പൂർത്തിയായശേഷം ഡി.സി.സി തലം മുതൽ താഴോട്ടുള്ള പുനഃസംഘടനക്കാര്യത്തിൽ എന്തുവേണമെന്ന് ഭാരവാഹികളുടെ യോഗം ചേർന്ന് തീരുമാനിക്കും. സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഷെഡ്യൂൾ എ.ഐ.സി.സി പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന ഇനി പ്രായോഗികമാകില്ല.
അംഗത്വവിതരണം ഊർജ്ജിതമാക്കണം
അംഗത്വവിതരണം ഊർജ്ജിതമാക്കാൻ യോഗത്തിൽ ധാരണയായി. നേതാക്കൾ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ സജീവമായി രംഗത്തിറങ്ങും.
പേപ്പർ അംഗത്വവിതരണത്തിന് ഫോട്ടോയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ രേഖയുടെ നമ്പരും നിർബന്ധമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |