ചേർപ്പ്: മുത്തുള്ളിയാലിൽ ജ്യേഷ്ഠനെ അനുജൻ കൊലപ്പെടുത്തിയ കേസിൽ മൃതദേഹം കുഴിച്ചുമൂടുന്നതിന് സഹായിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തുള്ളിയാൽ കളിച്ചത്ത് വീട്ടിൽ സുനിലിനെ (35) ആണ് ചേർപ്പ് സി.ഐ: ടി.വി. ഷിബു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 16നാണ് കുടുംബവഴക്കിനെത്തുടർന്ന് മുത്തുള്ളിയാൽ തോപ്പ് കൊട്ടെക്കാട്ടുപറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബുവിനെ(27) സഹോദരനായ സാബു (25) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിനുശേഷം സാബു, സുനിലിനെ വിളിച്ചുവരുത്തിയാണ് വീടിന് അടുത്തുള്ള ബണ്ടിന് സമീപം മൃതദേഹം മറവ് ചെയ്തത്. ബാബുവിനെ കാണാനില്ലെന്ന് പറഞ്ഞ് സാബുവും അമ്മ പത്മാവതിയും ചേർന്ന് ചേർപ്പ് പൊലീസിൽ 19ന് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബണ്ടിനോട് ചേർന്ന് മണ്ണ് ഇളകിക്കിടക്കുന്നത് നാട്ടുകാർ കണ്ടത്. സംശയം തോന്നിയതിനെത്തുടർന്ന് അവിടെ കുഴിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഒന്നാം പ്രതിയായ സാബുവിനെ പൊലീസ് അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മാതാവ് പത്മാവതിയെയും കൂട്ടുപ്രതിയാക്കിയിരുന്നു. മുത്തുള്ളിയാൽ തോപ്പിൽ 2012ൽ സുഭാഷ് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സുനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |