ആലപ്പുഴ : ജില്ലയിൽ 'കാവലിനായി' 41 അത്യാധുനിക കാമറകൾ 24 മണിക്കൂറും മിഴിതുറക്കുന്നതോടെ, ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് കൈയോടെ പിടിവീഴും. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടുറോഡിൽ വാഹനപരിശോധനയുടെ പേരിൽ പീഡിപ്പിക്കുന്നെന്ന ആക്ഷേപങ്ങൾക്കും ശമനമുണ്ടാകും. ദേശീയ - സംസ്ഥാന പാതകളിലും പ്രധാന ജംഗ്‌ഷനുകളിലുമായി ഒരാഴ്ചയ്‌ക്കുള്ളിൽ 41 ആർട്ടിഫിഷൽ ഇന്റലിജൻസ് ( നിർമ്മിത ബുദ്ധി) കാമറകളാണ് പ്രവർത്തനസജ്ജമാകുക. കാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ അമ്പലപ്പുഴയിലുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലെ കൺട്രോൾ റൂമിൽ വീക്ഷിക്കും. പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിലെ ആറ് ഉദ്യോഗസ്ഥരും രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുമാണ് നിരീക്ഷകർ. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി ദൃശ്യങ്ങൾ ശേഖരിച്ച് കുറ്റക്കാർക്ക് മെമ്മോ നൽകും. മഴയത്തും വെയിലത്തും ഇരുട്ടിലും വ്യക്തതയോടെ ദൃശ്യങ്ങൾ പകർത്താമെന്നതാണ് കാമറയുടെ പ്രധാന പ്രത്യേകത. സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കാമറ നിരീക്ഷണം. മറ്റ് കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാനും കഴിയും.
കുടുങ്ങുന്നവർ
1.ഹെൽമറ്റ് ധരിക്കാത്തവർ
2.ഇരുചക്രവാഹനത്തിൽ മൂന്ന് പേരുടെ യാത്ര
3.സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക
4.വാഹനം രൂപമാറ്റം വരുത്തുന്നവർ
5.ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നവർ
6.അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ
സന്ദേശം മൊബൈൽ ഫോണിൽ
നിയമലംഘനം നടത്തുന്നവരുടെ ആർ.സി ബുക്കിലുള്ള മൊബൈൽ നമ്പരിലേക്കായിരിക്കും പിഴ ശിക്ഷയുടെ സന്ദേശം ആദ്യം ലഭിക്കുക. തൊട്ടു പിന്നാലെ നിയമലംഘനത്തിന്റെ ചിത്രമുൾപ്പെടെ തപാലിൽ നോട്ടീസ് എത്തും. ഏറ്റവും അടുത്ത ദിവസങ്ങളിൽ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിലെത്തി പിഴയടക്കാം.
കാമറകൾ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന ജോലികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. ഈ മാസം പത്തു മുതൽ കാമറ നിരീക്ഷണം ആരംഭിക്കാൻ കഴിയും. നിയമലംഘകർക്കെതിരെ ശക്തമായ നടപടിയാണ് ലക്ഷ്യം.
-കെ.സി.ആന്റണി,ആർ.ടി.ഒ, എൻഫോഴ്സ്മെന്റ്, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |