കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം അമർച്ച ചെയ്യാൻ സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും കർഫ്യൂവും ലംഘിച്ച് ഇന്നലെയും ജനങ്ങൾ തെരുവിലിറങ്ങി.
സമരാവേശം ജനങ്ങളിൽ പടരാതിരിക്കാൻ സർക്കാർ സമൂഹ മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ്, യൂ ട്യൂബ്, സ്നാപ് ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയാണ് നിരോധിച്ചത്.
2011ൽ ടുണീഷ്യയിൽ പ്രസിഡന്റിനെ പുറത്താക്കിയ ജനകീയ പ്രക്ഷോഭമായ മുലപ്പൂവ് വിപ്ളവത്തിന് ശ്രീലങ്കയിൽ ആഹ്വാനമുണ്ടായതോടെയാണ് സമൂഹ മാദ്ധ്യമങ്ങൾ വിലക്കിയത്.
ദീർഘവീക്ഷണമില്ലാത്ത നടപടികളിലൂടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലും ജനങ്ങളെ പട്ടിണിയിലുമാക്കിയ പ്രസിഡന്റ് ഗോതബയ രജപക്സ രാജിവയ്ക്കാനായി ഉയർത്തിയ 'ഗോ ഹോം ഗോത' മുദ്രാവാക്യം ഇന്നലെയും തെരുവിൽ മുഴങ്ങി.
പ്രതിപക്ഷ സഖ്യമായ സമാഗി ജന ബലവേഗയിലെ (എസ്.ജെ.ബി) നേതാക്കളും പ്രവർത്തകരും കർഫ്യൂ ലംഘിച്ച് കൊളംബോയിലെ ഇൻഡിപെൻഡൻസ് ചത്വരത്തിൽ ഒത്തുകൂടി പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ നേതൃത്വം നൽകി. പൊലീസും സൈന്യവും പ്രതിഷേധക്കാരെ തടഞ്ഞു.
ജനം വീട്ടുതടങ്കലിൽ
36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയതോടെ കൊളംബോയിലും രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും സൈന്യം റോന്തുചുറ്റുകയാണ്. വീട്ടുതടങ്കലിലായ അവസ്ഥയിലാണ് ജനങ്ങൾ. ബസ്, ട്രെയിൻ സർവീസുകൾ നിലച്ചു. ഇന്ന് രാവിലെ ആറിന് കർഫ്യൂ അവസാനിക്കും.
വിയോജിച്ച് മന്ത്രി നമൽ രജപക്സ
സമൂഹമാദ്ധ്യമങ്ങൾ വിലക്കിയതിനെതിരെ ശ്രീലങ്കൻ യുവജന കായിക വകുപ്പ് മന്ത്രിയും പ്രസിഡന്റ് ഗോതബയ രജപക്സയുടെ അനന്തരവനുമായ നമൽ രജപക്സ രംഗത്തെത്തി. ജനങ്ങൾ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് ഉപയോഗിക്കുന്നതിനാൽ നിരോധനം ഫലം ചെയ്യില്ലെന്നും പ്രായോഗികമായി ചിന്തിക്കണമെന്നും നമൽ ട്വീറ്റ് ചെയ്തു.
ഇന്ത്യ സൈന്യത്തെ അയയ്ക്കില്ല
സർക്കാരിനെ സഹായിക്കാൻ ഇന്ത്യൻ സൈനികരെ ലങ്കയിലേക്ക് അയയ്ക്കുമെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഹൈക്കമ്മിഷൻ നിഷേധിച്ചു.
പവർകട്ട് കുറഞ്ഞു
ഇന്ത്യയിൽ നിന്ന് 40,000 ടൺ ഡീസൽ എത്തിയതിനു പിന്നാലെ പവർ കട്ട് ആദ്യം എട്ട് മണിക്കൂറും പിന്നീട് മൂന്ന് മണിക്കൂറുമായി ചുരുക്കി. പതിമൂന്ന് മണിക്കൂറായിരുന്നു പവർ കട്ട്.
വെളിച്ചെണ്ണയ്ക്ക്
1100 രൂപ,
കർഫ്യൂ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങളുടെ വില വീണ്ടും കുതിച്ചുയർന്നു. പാൽപ്പൊടി കിലോയ്ക്ക് 2000 ശ്രീലങ്കൻ രൂപയായി. വെളിച്ചെണ്ണയ്ക്ക് 1100 രൂപ, ഒരു മുട്ടയ്ക്ക് 30 രൂപ. കടകളിൽ സാധനങ്ങൾ കിട്ടാനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |