കോഴിക്കോട്: റംസാൻ നിലാവ് കണ്ടാൽ കാരക്കയ്ക്കും ഈത്തപ്പഴത്തിനും പ്രിയവും വിശുദ്ധിയും ഏറെയാണ്. പ്രത്യേകിച്ചും മലബാറിൽ. നോമ്പ് കാലത്ത് മുസ്ലീം വീടുകളിൽ എറ്റവും കൂടുതൽ കരുതുന്ന പഴവർഗവും കാരയ്ക്ക തന്നെ. വ്രതമാസം തുടങ്ങിയതോടെ നഗരത്തിലെ കാരയ്ക്ക വിപണിയും സജീവമായി. വിവിധ രാജ്യങ്ങളിൽ നിന്നായി രൂപത്തിലും രുചിയിലും വ്യത്യസ്തങ്ങളായ കാരയ്ക്കയും ഈത്തപ്പഴങ്ങളുമാണ് കോഴിക്കോട്ടേക്ക് എത്തിയിരിക്കുന്നത്.
വലിയങ്ങാടി, പാളയം, മിഠായിത്തെരുവ് മാർക്കറ്റുകളിൽ ഈത്തപ്പഴത്തിന്റെ വൈവിദ്ധ്യങ്ങൾ നിരന്നിരിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ വിലവർദ്ധനവ് ഇല്ലാത്തതിനാൽ നല്ല വിൽപ്പനയാണ് നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നത്.
വിശുദ്ധ ഈത്തപ്പഴമെന്നറിയപ്പെടുന്ന സൗദിയിലെ അൽഅജ്‌വ മുതൽ കാരക്കയിലെ രാജാവ് എന്നറിയപ്പെടുന്ന ജോർദാനിൽ നിന്നുള്ള മജ്ദൂൾ വരെ മാർക്കറ്റിൽ ലഭ്യമാണ്. സൗദിയിൽ നിന്നുള്ള 'അംബറിന് 1700 രൂപയാണ് വില. പ്രവാചകൻ ഏറെ ഇഷ്ടപ്പെട്ടതെന്ന് കരുതുന്ന ഔഷധ ഗുണങ്ങളുള്ള അജ്‌വ കാരക്ക ലഭിക്കണമെങ്കിൽ 1475 രൂപ വേണം. അജ്‌വ ലാർജ് 950, മജ്ദുൾ 1800, മബ്‌റൂം 900, ഹാദി 300,വെള്ള നിറത്തിലുള്ള ഉണങ്ങിയ ലുബാന 500 എന്നിങ്ങനെയാണ് വില.
സൗദി അറേബ്യ, ഒമാൻ, ഇറാൻ, ജോർദ്ദാൻ , യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ഈത്തപ്പഴം മാർക്കറ്റിലെത്തുന്നത്. അൽജീരിയൻ ഇനങ്ങൾക്ക് 950 മുതൽ 1050 രൂപ വരെയാണ് വില. ഇറാനിൽ നിന്നുള്ള ഈത്തപ്പഴത്തിന്റെ അഞ്ച് കിലോയുടെ പെട്ടിക്ക് 600 രൂപ മുതൽ 950 രൂപ വരെ വില നൽകണം. ഇറാൻ ഇനങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |