കൊല്ലം: പ്രശസ്ത ചലച്ചിത്ര, സീരിയൽ, നാടക നടനും നാടക സംവിധായകനുമായ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലംകോണത്ത് കൈനഗിരി വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നുരാവിലെ 9ന് വീട്ടുവളപ്പിൽ.
നാടക പ്രവർത്തകൻ നാരായണൻ കുട്ടിയുടെയും ജാനകി അമ്മയുടേയും മകനായി ആലപ്പുഴ ജില്ലയിലെ കൈനകരിയിലായിരുന്നു ജനനം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ നാടക രംഗത്തേക്ക് എത്തി. ഏഴായിരത്തിലധികം വേദികളിൽ വേഷമിട്ടു. കെ.എസ്.ആർ.ടി.സിയിലെയും കയർ ബോർഡിലെയും ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്ത് തുടരുകയായിരുന്നു. കെ.പി.എ.സിയുടെ 'സൂക്ഷിക്കുക ഇടതുവശം പോകുക' എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാഡമിയുടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. കെ.പി.എ.സി ഉൾപ്പെടെ വിവിധ പ്രൊഫഷണൽ നാടക ട്രൂപ്പുകളുടെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് കൈനഗിരി തിയേറ്റേഴ്സ് എന്ന പേരിൽ സ്വന്തം നാടകസംഘം രൂപീകരിച്ചു. ഈ സംഘത്തിന്റെ 20 ഓളം നാടകങ്ങൾ സംവിധാനം ചെയ്തു. 20 വർഷം മുമ്പാണ് കൊല്ലം കേരളപുരത്തേക്ക് താമസം മാറ്റിയത്.
പ്രേംനസീർ, സത്യൻ, ജയൻ, മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചു. പ്രേംനസീർ നായകനായ ആനപ്പാച്ചൻ ആയിരുന്നു ആദ്യ സിനിമ. അണ്ണൻ തമ്പി, ഈ മ യൗ, അമേൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഏറ്റവുമൊടുവിൽ ഹോം എന്ന സിനിമയിൽ ഇന്ദ്രൻസിന്റെ പിതാവിന്റെ വേഷം അവിസ്മരണീയമാക്കി. സംസ്ഥാന സർക്കാർ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു. രാധാമണിയാണ് ഭാര്യ. കവിത, നിഖേഷ്, കൊച്ചുമോൾ എന്നിവർ മക്കളാണ്. അനിരുദ്ധൻ, സിന്ധു, ചന്ദ്രൻ എന്നിവർ മരുമക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |