അമ്പലപ്പുഴ: പുന്നപ്ര ചള്ളി തീരത്തിനും വളഞ്ഞവഴിക്കും മദ്ധ്യേയുള്ള പുലിമുട്ട് നിർമാണം പാറക്ഷാമത്തെത്തുടർന്ന് പാതി വഴിയിൽ നിലച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവന്ന നിർമ്മാണത്തിനായി തൃശൂർ ചാലക്കുടിയിൽ നിന്ന് നൂറു കണക്കിന് ടോറസ് ലോറികളിലാണ് ഒരു മാസം മുമ്പ് വരെ പാറകളെത്തിയിരുന്നത്. പാറ എത്തിക്കുന്നത് നിലച്ചിട്ട് ഒരാഴ്ചയായി. തമിഴ്നാട്ടിൽ നിന്ന് പാറ എത്തിക്കാൻ ശ്രമിച്ചെങ്കിലും അവിടെ പാറ പൊട്ടിക്കുന്നതിന് നിരോധനമുള്ളതിനാൽ ആ ശ്രമം വിജയിച്ചില്ല.
അമ്പലപ്പുഴ മണ്ഡലത്തിൽ പുന്നപ്ര മുതൽ വളഞ്ഞവഴി വരെയും കോമന മുതൽ കാക്കാഴം വരെയുമുള്ള ഭാഗത്തെ നിർമാണ ജോലികളാണ് നിലച്ചത്. ഏകദേശം 75 ശതമാനം ജോലികൾ മുമ്പേ പൂർത്തിയായിരുന്നു. കടലാക്രമണം തടയുന്നതിനുള്ള ടെട്രാ പോഡുകളുടെ നിർമാണം എല്ലാ ഭാഗത്തും പൂർത്തിയായി. കരിങ്കൽ ഭിത്തിക്കു പകരമാണ് കടലോരത്ത് നക്ഷത്രാകൃതിയിലുള്ള ടെട്ടാപോഡ് നിരത്തിയിരിക്കുന്നത്. തിരമാലകൾ ഇവയിൽ തട്ടി ചിതറുന്നതിനാൽ കടൽ കയറ്റ ഭീഷണിയുണ്ടാകില്ല. ആന്ധ്ര, തമിഴ് നാട്, ഗോവ തീരങ്ങളിലെല്ലാം ഇതേ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കടലിലേക്കു മീറ്ററുകളോളം ഇറക്കി പണിതിരിക്കുന്ന പുലിമുട്ടുകളുടെ വശങ്ങളിലാണ് ടെട്രോ പോഡ് നിരത്തുന്നത്.180 കോടി രൂപ ചെലവിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ഡവലപ്പ്മെന്റ് കോർപറേഷനാണ് പുലിമുട്ടിന്റെ നിർമാണ ജോലികൾ ഏറ്റെടുത്തു നടത്തുന്നത്. ജില്ലയിലെ വിവിധ തീരങ്ങളിലായി 114 പുലിമുട്ടുകളുടെ നിർമാണമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |