മൂവാറ്റുപുഴ: നാല് കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ വായ്പ തീർക്കാൻ തയ്യാറാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ കത്ത് നൽകിയതിന് പിന്നാലെ, മൂവാറ്റുപുഴ അർബൻ ബാങ്ക് ജീവനക്കാർ പണം പിരിച്ച് വായ്പ അടച്ചുതീർത്തു.
പട്ടികജാതിക്കാരനായ പായിപ്ര സ്വദേശി വലിയപറമ്പിൽ വി.എ അജേഷിന്റെ വീടാണ് ശനിയാഴ്ച ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു നടപടി.
മാത്യു കുഴൽനാടൻ എം.എൽ.എ വീടിന്റെ താഴ് തകർത്താണ് അജേഷിന്റെ സ്കൂൾ വിദ്യാർത്ഥികളായ മക്കളെ വീട്ടിൽ പ്രവേശിപ്പിച്ചത്. ഇവരുടെ വായ്പ അടച്ചുതീർക്കാൻ തയ്യാറാണെന്ന് എം.എൽ.എ ഇന്നലെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കത്ത് നൽകിയിരുന്നു. അതിനിടെയാണ് ബാങ്കിലെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങൾ 1.38 ലക്ഷം രൂപ സമാഹരിച്ച് ബാദ്ധ്യത തീർത്തത്. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ ബാങ്ക് ജീവനക്കാരുടെ സഹായം അജേഷ് നിരസിച്ചു. തന്നെ വിഷമിപ്പിച്ചവരുടെ പിന്തുണ വേണ്ടെന്ന് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |