തിരുവനന്തപുരം: കെ.റെയിലിന്റെ സാമൂഹ്യാഘാത പഠനത്തിനായി കല്ലിട്ട ഭൂമിയിൽ ബാങ്ക് വായ്പകിട്ടാൻ തടസ്സമില്ലെന്ന് മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സഹകരണബാങ്കുകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുസഹകരണബാങ്കുകളാണ് ഇക്കാരണങ്ങൾ പറഞ്ഞ് വായ്പ നിഷേധിക്കാനൊരുമ്പെട്ടത്. അത് സർക്കാർ ഇടപെട്ട് വിലക്കി.വായ്പനൽകാൻ നടപടിയും എടുത്തിട്ടുണ്ട് - മന്ത്രി പറഞ്ഞു.
ഭൂമി ഏറ്റെടുക്കുന്നതിനാണ് കല്ലിട്ടതെന്ന തെറ്റിദ്ധാരണയാണുണ്ടായിട്ടുള്ളത്. ഭൂമി ഏറ്റെടുക്കണമെങ്കിൽ പാരിസ്ഥിതിക ആഘാത പഠനവും സർവെയുമൊക്കെ കഴിയണം. ഭൂമി നാലിരട്ടി വിലയ്ക്കായിരിക്കും ഏറ്റെടുക്കുക. അപ്പോൾ തന്നെ ബാങ്കുകളുടെ കടം തീർക്കാൻ കഴിയും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാൽ ബാങ്കുകൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് നേരത്തെ നിർദ്ദേശം നൽകിയിട്ടുണ്ട്. ജപ്തിയുടെ സാഹചര്യമുണ്ടായാൽ താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. മൂവാറ്റുപുഴ അർബൻ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിന്റെ റിപ്പോർട്ട് ജോയന്റ് രജിസ്ട്രാറോട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |