ന്യുഡൽഹി: ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഈ മാസം പകുതിയോടെ ടോക്കിയോ സന്ദർശിക്കും. ജപ്പാനുമായുള്ള ' 2+2 ചർച്ചയുടെ ' ( രണ്ടു രാജ്യങ്ങളുടെ വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ) ഭാഗമായാണ് സന്ദർശനം. ജപ്പാനീസ് പ്രതിരോധമന്ത്രി നൊബുവോ കിഷി, വിദേശകാര്യ മന്ത്രി യോഷിമസാ ഹയാഷി എന്നിവരുമായി ഇരുവരും ചർച്ച നടത്തും.
പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ കൂടാതെ യുക്രെയിൻ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. യു.എസുമായുള്ള ' 2+2 ' ചർച്ചകൾക്കായി രാജ്നാഥ് സിംഗും എസ്. ജയശങ്കറും വരുന്ന 11ന് വാഷിംഗ്ടണിലെത്തുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഡിഫൻസ് സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ എന്നിവരുമായി ചർച്ച നടത്തും. ഇതിന് ശേഷമാണ് ഇരുവരും ടോക്കിയോയിൽ എത്തുകയെന്നാണ് വിവരം.
2019 നവംബറിലാണ് വിവിധ മേഖലകളില സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും '2+2' ചർച്ചകൾ ആരംഭിച്ചത്. യു.എസിനേയും ജപ്പാനേയും കൂടാതെ റഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായും ഇന്ത്യ സമാന ചർച്ചകൾ നടത്തുന്നുണ്ട്. ഇന്ത്യ - ജപ്പാൻ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അടുത്തിടെയാണ് ഇന്ത്യ സന്ദർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |