കോട്ടയത്തുനിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിൽപെട്ടവർ
കോട്ടയം: ഏറ്റുമാനൂർ മംഗളം എൻജിനിയറിംഗ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ മൂന്ന് വിദ്യാർത്ഥികൾ ഉഡുപ്പിയിൽ കടലിൽ വീണുമരിച്ചു. ബീച്ചിലൂടെ നടക്കുന്നതിനിടെ കൽക്കെട്ട് ഇടിഞ്ഞ് വീഴുകയായിരുന്നു. അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ കോട്ടയം കുഴിമറ്റം നെല്ലിക്കൽ ചേപ്പാട്ടുപറമ്പിൽ അനിലിന്റെ മകൻ അമൽ സി. അനിൽ (21), പാമ്പാടി വെള്ളൂർ എലിമുള്ളിൽ റെജിയുടെ മകൻ അലൻ റെജി (21), എറണാകുളം ഉദയംപേരൂർ ചിറമേൽ ജോൺസന്റെ മകൻ ആന്റണി ഷിനോയി (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ഉഡുപ്പി മാൾപ്പെയിലെ സെന്റ് മേരീസ് ബീച്ചിലായിരുന്നു സംഭവം.
രണ്ടു ബസുകളിലായി 77 വിദ്യാർത്ഥികളും നാല് അദ്ധ്യാപകരും ഉൾപ്പെടുന്ന സംഘം ബുധനാഴ്ച വൈകിട്ടാണ് കർണാടകയിലേക്ക് പോയത്. ഇന്നലെ രാവിലെ ഉഡുപ്പിയിലെത്തിയ സംഘം ഉച്ചയോടെ ബോട്ടിൽ സെന്റ് മേരീസ് ഐലന്റിൽ എത്തി. അമലും അലനും ആന്റണിയും ബീച്ചിലൂടെ നടക്കുന്നതിനിടെ കൽക്കെട്ട് ഇടിഞ്ഞ് വെള്ളത്തിലേയ്ക്ക് വീണ് ശക്തമായ തിരയിൽപെട്ടു. അമലിനെയും അലനെയും ഉടൻ കണ്ടെടുത്തെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ആന്റണിയുടെ മൃതദേഹം വൈകിട്ട് അഞ്ചോടെ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ മണിപ്പാൽ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
അമലിന്റെ മാതാവ് ബിന്ദു, സഹോദരി ആതിര. അലന്റെ മാതാവ് സിനു. സഹോദരി അലീന. ആന്റണിയുടെ മാതാവ് മിനി, സഹോദരി ഷിനു. മന്ത്രി വി.എൻ.വാസവന്റെ നിർദ്ദേശപ്രകാരം കർണാടക ഡി.ജി.പി.യുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |