കൊച്ചി: കൊവിഷീൽഡ് വാക്‌സിൻ എടുത്തതിനു പിന്നലെ മകൾ മരിച്ചെന്നാരോപിച്ച് മാതാപിതാക്കൾ പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാക്‌സിൻ നിർമ്മാതാക്കളായ സീറം ഇൻസ്‌റ്റിറ്റ‌്യൂട്ട് ഒഫ് ഇന്ത്യയ്ക്കും കേന്ദ്രസർക്കാരിനുമെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി.
പത്തനംതിട്ട കാട്ടൂർ സ്വദേശി സാബു സി. തോമസ്, ഭാര്യ ജീൻ ജോർജ് എന്നിവർ നൽകിയ ഹർജി ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. ഹർജിക്കാരുടെ ഏകമകളും പി.ജി വിദ്യാർത്ഥിനിയുമായ നോവ സാബു (19) 2021 ജൂലായ് 28ന് കൊവിഷീൽഡ് ആദ്യഡോസ് എടുത്തിരുന്നു. ഇതിനുശേഷം ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നോവയെ കോഴഞ്ചേരി എം.ജി.എം ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 2021 ആഗസ്റ്റ് 12ന് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നും വാക്സിനെടുത്തതിന്റെ പാർശ്വഫലമാണിതെന്നും ഹർജിയിൽ പറയുന്നു.
ഹർജിക്കാർ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ആദ്യഡോസ് വാക്‌സിനെടുത്തശേഷമാണ് നോവ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതെന്നും വാക്സിൻ എടുത്തവരിൽ അപൂർവമായി ഉണ്ടാകാറുള്ള 'ത്രോംബോസൈറ്റോപ്‌നിയ' എന്ന അവസ്ഥയാണ് മരണകാരണമെന്നുമാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹർജി നൽകിയത്.
കേന്ദ്രസർക്കാർ വാക്സിൻ നിർബന്ധമാക്കിയതിനെത്തുടർന്നാണ് മകൾ വാക്സിൻ എടുത്തതെന്നും വാക്സിന്റെ പാർശ്വഫലങ്ങളും അപകടവും വ്യക്തമാക്കാതെയാണ് ആശുപത്രി അധികൃതർ വാക്സിൻ കുത്തിവച്ചതെന്നും ആരോപിക്കുന്നു. സീറം ഇൻസ്‌റ്റിറ്റ‌്യൂട്ടിനെയും ഇതിന്റെ പാർട്‌ണറായ ബിൽഗേറ്റ്സിനെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും എതിർകക്ഷികളാക്കിയിട്ടുണ്ട്. ഒരു കോടിരൂപ ഇടക്കാല നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |