പോത്തൻകോട്: കഴക്കൂട്ടത്ത് യുവാവിനെ ബോംബെറിഞ്ഞ സംഭവത്തിൽ സൂത്രധാരനുൾപ്പെടെ നാലുപേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പ സ്വദേശി ലിയോൺ ജോൺസൺ (29), കുളത്തൂർ സ്റ്റേഷൻകടവ് സ്വദേശി അഖിൽ (21), വലിയവേളി സ്വദേശി രാഹുൽ പിന്റോ (23), വെട്ടുകാട് ബാലനഗർ സ്വദേശി ജോഷി (23) എന്നിവരാണ് അറസ്റ്റിലായത്. തുമ്പ രാജീവ്ഗാന്ധി നഗർ സ്വദേശിയായ രാജൻ ക്ലീറ്റസിന്റെ വലതുകാലാണ് ബോംബേറിൽ പൂർണമായും തകർന്നത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുനിൽ, സിജു എന്നീ സുഹൃത്തുക്കളുമായി രാജൻ ക്ലീറ്റസ് സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ബോംബേറുണ്ടായത്. ലിയോൺ ജോൺസന് സുനിലുമായുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സുനിലിന് നേരെ എറിഞ്ഞ നാടൻ ബോംബാണ് രാജന്റെ കാലിൽ പതിച്ചത്. ബോംബേറിന് ശേഷം വാളുമായി ബൈക്കിൽ നിന്നിറങ്ങി കൊലവിളി നടത്തിയാണ് സംഘം മടങ്ങിയത്. സുനിലും സംഘവും ലിയോണിന്റെ മയക്കുമരുന്ന് കച്ചവടം എതിർത്തതാണ് വൈരാഗ്യത്തിന് കാരണം. ലിയോണിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആക്രമണം. ലിയോണൊഴികെ മൂന്നുപേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. മയക്കുമരുന്ന് കച്ചവടമുൾപ്പെടെ നിരവധി ക്രമിനൽ കേസുകളിൽപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കുറച്ചു ദിവസം മുമ്പ് സുനിലിനെതിരെ ലിയോൺ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. കടയ്ക്കാവൂരിൽ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ലിയോൺ ജാമ്യത്തിലിറങ്ങിയിട്ട് കുറച്ച് ദിവസമേ ആയിട്ടുള്ളൂ. ഫോറൻസിക് സയന്റിഫിക് സംഘം ബോംബേറ് നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മിഷണർ സി.എസ്. ഹരി, കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടാനായത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |