കൊച്ചി: കെ - റെയിൽ പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിനുവേണ്ടി സർവേ നടത്താൻ സംസ്ഥാന സർക്കാർ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. റെയിൽവേ ഡിവിഷണൽ ഓഫീസിൽ നിന്നറിയിച്ച വിവരങ്ങൾ ഇന്നലെ കേന്ദ്ര സർക്കാരിനുവേണ്ടി അസി. സോളിസിറ്റർ ജനറൽ എസ്. മനുവാണ് കോടതിയെ അറിയിച്ചത്. റെയിൽവേ ഭൂമിയിൽ സർവേക്കല്ലുകൾ സ്ഥാപിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഡി.പി.ആർ അംഗീകരിച്ചശേഷമേ പദ്ധതിയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കൂവെന്നും കേന്ദ്ര കാബിനറ്റ് കമ്മിറ്റിയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും അസി. സോളിസിറ്റർ ജനറൽ വിശദീകരിച്ചു.
പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ഒളിച്ചുകളിക്കുകയാണെന്നും വസ്തുതകൾ വ്യക്തമാക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞിരുന്നു. സർവേയ്ക്ക് അനുമതി നൽകിയിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളും ഉന്നയിച്ചിരുന്നു. തുടർന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. പദ്ധതിക്കുവേണ്ടി സർവേ നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും കെ- റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലുകൾ സ്ഥാപിക്കുന്നത് നിയമപരമല്ലെന്നുമുള്ള ഒരുകൂട്ടം ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജികൾ വിധി പറയാൻ മാറ്റി.
'വായ്‌പയ്ക്ക് തടസമില്ല, സർക്കാർ ഉത്തരവിറക്കും'
സർവേ നടത്താൻ ഭൂവുടമയ്ക്ക് മുൻകൂർ നോട്ടീസ് നൽകാത്തതും ജനങ്ങളെ ഭയപ്പെടുത്തി മഞ്ഞക്കല്ലു സ്ഥാപിക്കുന്നതുമാണ് പ്രശ്നമെന്ന് സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇക്കാര്യങ്ങളിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മുൻകൂർ നോട്ടീസ് നൽകാൻ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്ന് സീനിയർ സർക്കാർ അഭിഭാഷകൻ ടി.ബി. ഹൂദ് മറുപടി നൽകി. സാമൂഹ്യാഘാത പഠനത്തിനുള്ള സർവേയുടെ ഭാഗമായാണ് കല്ലുകളിടുന്നത്. ഇങ്ങനെ കല്ലിട്ട ഭൂമി ഈടുനൽകി വായ്പ എടുക്കുന്നതിന് നിലവിൽ തടസമില്ല. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കുമെന്നും അഭിഭാഷകൻ വിശദീകരിച്ചു.
മദ്ധ്യവർഗവും എലൈറ്റ് ക്ളാസുമൊക്കെ പദ്ധതിയെ അനുകൂലിക്കുന്നുണ്ടാവും. എന്നാൽ സമൂഹത്തിൽ താഴേത്തട്ടിലുള്ളവർക്ക് ഒരുപാട് ആശങ്കകളുണ്ട്. അതിനാലാണ് ഭൂമി പണയംവച്ച് വായ്‌പയെടുക്കുന്ന കാര്യത്തിലൊക്കെ വിശദീകരണം തേടുന്നതെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.
കെ-റെയിൽ: റെയിൽവേ നൽകി 49 കോടി പ്രത്യേക ലേഖകൻ
സിൽവർലൈനിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരമുള്ളതിനാൽ പ്രാഥമിക നടപടികൾക്ക് 100 കോടി വരെ ചെലവിടാൻ റെയിൽവേ- സംസ്ഥാന സംയുക്ത കമ്പനിയായ കെ.ആർ.ഡി.സി.എല്ലിന് (കെ-റെയിൽ) അനുമതിയുണ്ട്. നിക്ഷേപ പൂർവ നടപടികൾക്കായി (പ്രീ ഇൻവെസ്റ്റ്മെന്റ് ആക്ടിവിറ്റി) 49കോടി റെയിൽവേയും 51കോടി സംസ്ഥാന സർക്കാരും കെ-റെയിലിന് നൽകിയിട്ടുണ്ട്. ഇതിൽ 50 കോടിയോളം ഇനിയും മിച്ചമുള്ളതിനാൽ കൂടുതൽ സാമ്പത്തിക അധികാരത്തിനായി കേന്ദ്രത്തെ സമീപിക്കേണ്ട ആവശ്യമില്ലെന്ന് കെ-റെയിൽ വ്യക്തമാക്കി.
പദ്ധതിക്ക് അന്തിമാനുമതി ലഭിക്കും മുൻപുതന്നെ പരിസ്ഥിതി, സാമൂഹ്യാഘാത പഠനങ്ങൾ, ഹൈഡ്രോളജിക്കൽ പഠനം, വിവിധ സർവേകൾ എന്നിവ പൂർത്തിയാക്കാനാണ് കെ-റെയിലിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |