ലോസ്ആഞ്ചലസ് : ഓസ്കാർ വേദിയിൽ വച്ച് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ നടൻ വിൽ സ്മിത്തിന് ഓസ്കാർ ചടങ്ങിലും തങ്ങളുടെ മറ്റ് അനുബന്ധ പരിപാടികളിലും 10 വർഷം വിലക്കേർപ്പെടുത്തി അക്കാഡമി. ഇന്ത്യൻ സമയം ഇന്നലെ രാത്രി പത്ത് മണിയ്ക്ക് ശേഷം ചേർന്ന അക്കാഡമി ഒഫ് മോഷൻ പിക്‌ചർ ആർട്സ് ആൻഡ് സയൻസസിന്റെ ബോർഡ് ഒഫ് ഗവർണേഴ്സ് യോഗത്തിന്റേതാണ് തീരുമാനം. അക്കാഡമിയുടെ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായി വിൽസ്മിത്ത് പ്രതികരിച്ചു. ഏപ്രിൽ 18നായിരുന്നു അക്കാഡമി ബോർഡിന്റെ യോഗം നേരത്തെ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 1ന് വിൽ സ്മിത്ത് അക്കാഡമിയിൽ നിന്ന് രാജി വച്ചിരുന്നു. അക്കാഡമിയിലെ ഒരംഗത്തെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾക്ക് 15 ദിവസ നോട്ടീസ് സമയ പരിധി ആവശ്യമാണ്. വിൽ സ്മിത്ത് രാജിവച്ചതോടെ ഇത് അസാധുവായെന്ന് അക്കാഡമി പ്രസിഡന്റ് ഡേവിഡ് റൂബിൻ പറഞ്ഞു. ഇതോടെയാണ് മീറ്റിംഗ് ചേരാൻ തീരുമാനിച്ചത്. 54 അംഗങ്ങളാണ് ബോർഡിലുള്ളത്. അകാരണമായി തലമുടി കൊഴിയുന്ന അലോപേഷ്യ രോഗം നേരിടുന്ന ഭാര്യ ജെയ്ഡയുടെ രൂപത്തെ പരിഹസിച്ചതിനാണ് ക്രിസിനെ വിൽ സ്മിത്ത് സ്റ്റേജിൽ കയറി അടിച്ചത്. പിന്നീട് അക്കാഡമിയോടും ക്രിസിനോടും സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ' കിംഗ് റിച്ചാർഡ് " എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച ശേഷം വിൽ സ്മിത്ത് അക്കാഡമിയോട് വികാരഭരിതനായി ക്ഷമാപണം നടത്തിയിരുന്നു. ക്രിസ് റോക്കിനോട് പരസ്യമായി ക്ഷമ ചോദിക്കുന്നതായി വിൽ സ്മിത്ത് ഇൻസ്റ്റഗ്രാമിലും കുറിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |