കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ ആലുവയിലെ ഡോ. ഹൈദരാലിയെ സ്വാധീനിക്കാൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് മൊബൈലിൽ നടത്തുന്ന സംഭാഷണവും ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്ന് ദിലീപ് പറയുന്നതുമുൾപ്പെടെയുള്ള ശബ്ദരേഖകൾ പുറത്തു വന്നു.
"ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ചു രക്ഷിച്ചു കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പെട്ടു" എന്നാണ് ദിലീപ് പറയുന്നത്.
കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിക്കൊപ്പം ഈ ഓഡിയോ ക്ളിപ്പുകൾ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.
നടിയെ ആക്രമിക്കുന്ന സമയത്ത് താൻ പനി ബാധിച്ച് ആലുവയിലെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നെന്നാണ് ദിലീപ് അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. എന്നാൽ ഇതു കളവാണെന്നാണ് ഡോ. ഹൈദരാലി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഈ മൊഴി ഡോക്ടർ പിന്നീട് കോടതിയിൽ മാറ്റിപ്പറഞ്ഞു. ഇതിനായി ഹൈദരാലിയോട് സുരാജ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നതിലൊന്ന്.
സുരാജ് - ഡോ. ഹൈദരാലി സംഭാഷണം:
സുരാജ് : നമ്മളൊന്നു മീറ്റ് ചെയ്യുന്നു. അഡ്വ. ഫിലിപ്പ് ടി. വർഗ്ഗീസ് ഒന്നു വന്ന് സംസാരിക്കുന്നു.
ഡോ. ഹൈദരാലി: ഒരു ദിവസം വക്കീലിനെ കാണണമല്ലോ? ... ഏപ്രിലിലേക്കാണ് നോട്ടീസ് കിട്ടിയത്.
സുരാജ് : ആ സമയം അടുപ്പിച്ച് കാണാം. അതു കോഓർഡിനേറ്റ് ചെയ്യാം. ഓരോരുത്തരെയും ഇങ്ങനെ കാണുന്നുണ്ട്.
ഡോ. ഹൈദരാലി: പൊലീസ് എഴുതിയതിന്റെ കോപ്പിയും കാണുമല്ലോ?
(ദിലീപ് അഡ്മിറ്റായില്ലെന്നായിരുന്നു പൊലീസിനുനൽകിയ മൊഴി)
സുരാജ് : ആ കോപ്പിക്ക് ഇനി യാതൊരു വാലിഡിറ്റിയുമില്ല ഡോക്ടറെ. നമ്മൾ ഇനി മൊഴി കൊടുക്കുന്നതനുസരിച്ച് കോടതി എഴുതിയെടുക്കും. അതാണ് ഇനിയങ്ങോട്ടു പ്രൊസീഡ് ചെയ്യുന്നത്.
ഡോ. ഹൈദരാലി: അനിയനും സാക്ഷിയാണ്.
സുരാജ്: ഏപ്രിലിലല്ലേയുള്ളൂ. മാർച്ച് പകുതിയൊക്കെ ആവുമ്പോൾ കാണാമെന്നാണ് അഡ്വക്കേറ്റ് പറഞ്ഞത്. ആ സമയത്ത് കാര്യങ്ങൾ പറഞ്ഞുതരാം. നേരത്തെ പറഞ്ഞുതന്നാൽ മറന്നുപോകും. അതിനു മുമ്പ് വേണമെങ്കിൽ ഡോക്ടറെ കാണാനും വഴിയുണ്ടാക്കാം.
'ശബ്ദം' മഞ്ജു തിരിച്ചറിഞ്ഞു
വിഷ്ണു ദാമോദർ
വീണ്ടെടുത്തത് 12,000 ക്ളിപ്പുകൾ
കൊച്ചി: വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകളിൽ നടൻ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം പുറത്തുവന്ന ശബ്ദരേഖകളും ഇതിൽപ്പെടും.
ശബ്ദരേഖകളിൽ ചിലത് തന്റേതാണെന്ന് നേരത്തെ ദിലീപ് സമ്മതിച്ചിരുന്നു. പക്ഷേ, സുപ്രധാനമായവ മിമിക്രിയാണെന്നായിരുന്നു വാദം. ടാബിൽ റെക്കാഡ് ചെയ്ത ശബ്ദം യഥാർത്ഥമാണെന്നും കൃത്രിമം കാട്ടിയിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലിൽ ആവർത്തിച്ചിരുന്നു.
ഫെബ്രുവരി എട്ടിനാണ് ദിലീപ്, സഹോദരീ ഭർത്താവ് സുരാജ്, സഹോദരൻ അനൂപ് എന്നിവരെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിച്ച് ശബ്ദസാമ്പിളുകൾ ശേഖരിച്ചത്. ഇതിന്റെ ഫലം അടുത്തയാഴ്ചയേ അന്വേഷണസംഘത്തിന് ലഭിക്കൂ. ഇതിന് പുറമെയാണ് മഞ്ജുവിനെ ശബ്ദരേഖകൾ കേൾപ്പിച്ച് ആധികാരികത ഉറപ്പിച്ചത്. വർഷങ്ങളോളം പരിചയവും അടപ്പവുമുള്ളവർ ശബ്ദവും കൈയക്ഷവരും തിരിച്ചറിയുന്നത് കേസിന് ബലം നൽകുമെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം.
തെളിവ് നൽകി 'മിറർ ഇമേജ്'
നടിയെ ആക്രമിച്ച കേസിൽ ശബ്ദരേഖകളുൾപ്പെടെ വഴിത്തിരിവായ നിർണായക തെളിവുകൾ നൽകിയത് മുംബയിലെ സ്വകാര്യ ലാബിലെ 'മിറർ ഇമേജ്' റിപ്പോർട്ട്. വധഗൂഢാലോചന കേസിൽ തെളിവുകൾ മറയ്ക്കാൻ ദിലീപ് മുംബയിലെ ലാബ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലെത്തിച്ച നാല് ഫോണുകളുടെ വിവരങ്ങളാണ് ഇവിടത്തെ ഹാർഡ് ഡിസ്കിൽ നിന്ന് വീണ്ടെടുത്ത്. തിരുവനന്തപുരത്തെ ലാബിൽ എത്തിച്ചാണ് ഇതിന്റെ മിറർ ഇമേജെടുത്തത്. 12,000 വോയ്സ് കാളുകൾ വീണ്ടെടുക്കാനായി. ഇതിൽ ഏതാനും ചിലത് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വീണ്ടെടുത്തവയിൽ ഏറെയും സിനിമയുടെ ആവശ്യങ്ങൾക്കായി വിളിച്ചതാണ്. വിശദമായ പരിശോധന നടന്നുവരികയാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
ഐമാക്ക് പിടിച്ചെടുക്കും
കേസിലെ ഏഴാം പ്രതി സായ് ശങ്കറിൽ നിന്ന് അഭിഭാഷകർ പിടിച്ചുവാങ്ങിയ ഐമാക്ക് ലാപ്ടോപ്പും ഐ പാഡും ഫോണുകളും വീണ്ടെടുക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ദിലീപിന്റെ രണ്ട് ഐ ഫോണുകളിലെ വിവരങ്ങളാണ് സായ് ശങ്കറിനെ കൂട്ടുപിടിച്ച് നീക്കം ചെയ്തത്. ഇതിന്റെ ഒരു പകർപ്പ് സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് അഭിഭാഷകർ പിടിച്ചെടുത്തതെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
സായിയെ ചോദ്യം ചെയ്യും
കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനക്കേസിലെ ഏഴാംപ്രതി സായ് ശങ്കറിന് ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകി. ദിലീപിന്റെയടക്കം ഫോണിൽനിന്ന് സായ് ശങ്കർ തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിലാണ് നടപടി. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി മുൻപാകെ കീഴടങ്ങിയ സായ് ശങ്കറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |