കൊച്ചി: ഗർഭസ്ഥ ശിശുവിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ പാലക്കാട് സ്വദേശിനിയുടെ 30 ആഴ്‌ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. കുഞ്ഞിന്റെ തലയോട്ടിയിൽ രക്തസ്രാവം കണ്ടതിനെത്തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി യുവതിയും ഭർത്താവും ഹൈക്കോടതിയെ സമീപിച്ചത്. നിയമപ്രകാരം 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാനാണ് അനുമതിയുള്ളത്. ഗർഭാവസ്ഥ തുടരുന്നത് അമ്മയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ജനിക്കുന്ന കുഞ്ഞിന് സെറിബ്രൽ പാൾസി പോലെയുള്ള രോഗമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. ഗർഭഛിദ്രം നടത്തേണ്ടി വന്ന ദമ്പതികളോട് ദൈവം ക്ഷമിക്കട്ടെയെന്നും അവർ ആഗ്രഹിക്കുന്നപോലൊരു കുട്ടിയെ ദൈവം നൽകട്ടെയെന്നും ആശംസിച്ചാണ് സിംഗിൾബെഞ്ച് വിധിന്യായം അവസാനിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |