തൃശൂർ: ബാങ്കിംഗ് മേഖലയിൽ നടത്തുന്ന ചില ഇടപെടലുകളിൽ കേന്ദ്ര സർക്കാർ ഫെഡറൽ തത്വങ്ങൾ മാനിക്കുന്നില്ലെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നവർ കരുവന്നൂരിലും തഴക്കരയിലും ആര്യനാട്ടും നടന്ന തട്ടിപ്പുകളെപ്പറ്റി മിണ്ടാത്തതെന്താണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. നിധി കമ്പനികളുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സഹകരണ മേഖലയിലേക്ക് നിക്ഷേപവുമായി ചെറുപ്പക്കാർ വരാത്തത് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടതുകൊണ്ടാണ്. സമ്പദ് വ്യവസ്ഥയെ ഡിജിറ്റൽ ആക്കിയതിന്റെ ഗുണമാണ് കൊവിഡ് കാലത്ത് ജനങ്ങൾ അനുഭവിച്ചത്.
രാജ്യത്ത് ബാങ്കിംഗ് മേഖലയുടെ ഭാഗമാവാതിരുന്ന 60 ശതമാനം ജനങ്ങൾക്കായി 40 കോടി ജൻധൻ അക്കൗണ്ടുകളാണ് തുടങ്ങിയത്. സാധാരണക്കാരെ ബാങ്കിംഗ് മേഖലയിലേക്ക് അടുപ്പിക്കുന്നതിൽ ഇത്തരം സാമ്പത്തിക സ്ഥാപനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിധി കമ്പനീസ് അസോസിയേഷൻ (എൻ.സി.എ) സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ.പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എ.സലീഷ്, ട്രഷറർ എം.ജെ.ജോജു, സെക്രട്ടറിമാരായ എം.സുരേഷ്, ബിനീഷ് ജോസഫ്, ജനറൽ കൺവീനർ ഇ.എ.ജോസഫ്, സോണൽ പ്രസിഡന്റുമാരായ എം.വി.മോഹൻ, ഹേമചന്ദ്രൻ നായർ, പി.സി.നിധീഷ്, സേതു അടൂർ, പി.ആർ.സുബ്രഹ്മണ്യൻ, സംസ്ഥാന കോ ഓർഡിനേറ്റർ ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |