ഐ.പി.എൽ : മുംബയ‌്ക്കും ചെന്നൈയ്ക്കുംം തുടർച്ചയായ നാലാം തോൽവി
ഹൈദരാബാദ് 8 വിക്കറ്റിന് ചെന്നൈയെ കീഴടക്കി
മുംബയ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ കീഴടക്കി. ഹൈദരാബാദിന്റെ സീസണിലെ ആദ്യജയമാണിത്. അതേസമയം ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടർച്ചയായ നാലാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാഹബാദ് അഭിഷേക് ശർമ്മയുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ 17.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (155/2). അർദ്ധ സെഞ്ച്വറിയുമായി ഹൈദരാബാദ് ചേസിംഗിന്റെ മുന്നണിപ്പോരാളിയായ അഭിഷേക് 5 ഫോറും 3 സിക്സും ഉൾപ്പെടെ 50 പന്തിൽ 75 റൺസ് നേടി. ക്യാപ്ടൻ കേൻ വില്യംസൺ 32 റൺസെടുത്തു. 15 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 39 റൺസുമായി രാഹുൽ ത്രിപതി പുറത്താകാതെ ഹൈദരബാദിന്റെ ചേസിംഗ് വേഗത്തിലാക്കി. നിക്കോളാസ് പൂരൻ 5 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ടോപ് സ്‌കോററായത് 35 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 48 റൺസെടുത്ത മോയിൻ അലിയാണ്. അമ്പാട്ടി റായിഡു 27 റൺസ് നേടി. മോയിനും അമ്പാട്ടിയും മൂന്നാം വിക്കറ്റിൽ നേടിയ 62 റൺസാണ് ചെന്നൈ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. പിന്നീട് അവസാന ഓവറുകളിൽ റൺസുയർത്താൻ ശ്രമിച്ചത് ക്യാപ്ടൻ രവീന്ദ്ര ജഡേജ (15 പന്തിൽ 23) മാത്രമാണ്. ഹൈദരാബാദിനായി സുന്ദറും നടരാജനും 2 വിക്കറ്റ് വീതം വീഴ്ത്തി.
ബാംഗ്ലൂർ 7 വിക്കറ്റിന് മുംബയ്യെ വീഴ്ത്തി
മുംബയ്: ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 7 വിക്കറ്റിന് മുംബയ് ഇന്ത്യൻസിനെ വീഴ്ത്തി . തുടർച്ചയായ നാലാമത്തെ തോൽവി വഴങ്ങിയ മുംബയ് പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ്. നാല് കളികളിൽ നിന്ന് മൂന്നാം ജയവുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി.
ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് നേടി. മറുപടിക്കിറങ്ങിയ ബാംഗ്ലുർ 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (152/3). ഐ.പി.എൽ കരിയറിലെ ആദ്യ അർദ്ധ സെഞ്ച്വറി നേടിയ അനുജ് റാവത്താണ് (47 പന്തിൽ 66) ബാംഗ്ലൂരിന്റെ ചേസിംഗിലെ മുന്നിണിപ്പോരാളിയായത്. ആറ് സിക്സും 2 ഫോറും അനുജിന്റെ ബാറ്റിൽ നിന്ന് അതിർത്തിയിലേക്ക് പറന്നു. മുൻ നായകൻ വിരാട് കൊഹ്ലി 36 പന്തിൽ 5 ഫോറുൾപ്പെടെ 48 റൺസ് നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും 52 പന്തിൽ 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ബാംഗ്ലൂരിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ലക്ഷ്യത്തിനടുത്ത് ഇരുവരും പുറത്തായെങ്കിലും ദിനേഷ് കാർത്തക്കും (2 പന്തിൽ 7), ഗ്ലെൻ മാക്സ്വെല്ലും ( 2 പന്തിൽ 8) പ്രശ്നമില്ലാതെ ബാംഗ്ലൂരിനെ വിജയതീരത്തെത്തിച്ചു.
നേരത്തേ ഒരു ഘട്ടത്തിൽ 79/6 എന്ന നിലയിൽ തകർന്ന മുംബയ്യെ പുറത്താകാതെ 37 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പെടെ 68 റൺസ് നേടിയ സൂര്യകുമാർ യാദവാണ് 151ൽ എത്തിച്ചത്.
ക്യാപ്ടൻ രോഹിതും (26), ഇഷാൻ കിഷനും (26) വിക്കറ്റ് നഷ്ടമില്ലാതെ മുംബയ്യെ 50 വരെയെത്തിച്ചെങ്കിലും തുടർന്ന് 29 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് 6 വിക്കറ്റ് നഷ്ട മാവുകായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |