ചാലക്കുടി: ചാലക്കുടി നഗരവും പരിസരങ്ങളും കേന്ദ്രീകരിച്ച് പഴയ മോഡൽ ഇരുചക്ര വാഹനങ്ങൾ കവർന്ന് തമിഴ്‌നാട്ടിൽ വിൽപ്പന നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, സർക്കിൾ ഇൻസ്‌പെക്ടർ കെ.എസ്. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പരിയാരം മുനിപ്പാറ സ്വദേശി കിഴക്കുംതല വീട്ടിൽ ബ്ലാക്ക്മാൻ നസി എന്നറിയപ്പെടുന്ന നസീർ (43) ആണ് പിടിയിലായത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് ഇയാളെ കുടുക്കാനായത്. പലയിടത്തും പഴയ ബൈക്കുകൾ മോഷണം പോകൽ ചാലക്കുടിയിൽ തുടർക്കഥയായിരുന്നു. വാഹനങ്ങളുടെ കാലപ്പഴക്കംമൂലം പലരും പൊലീസിൽ പരാതി നൽകാൻ കൂട്ടാക്കിയില്ല. രജിസ്റ്റർ ചെയ്ത ചില കേസുകളിലാണെങ്കിൽ തുമ്പുമുണ്ടായില്ല. പ്രളയത്തോടെ നഗരത്തിലെ നിരീക്ഷണ കാമറകൾ പലതും നിശ്ചലമായതും അന്വേഷണത്തിന് തടസമായി. ഇതിനിടെ ഒരു മാസം മുൻപ് ആനമല ജംഗ്ഷനിൽ നിന്നും ഒരു ഇരുചക്ര വാഹനം മോഷണം പോയതു സംബന്ധിച്ച അന്വേഷണമാണ് സംഭത്തിൽ വഴിത്തിരിവായത്. പരിസരത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചപ്പോൾ മുഖം മറച്ചയാളുടെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ആദ്യകാല മോഷ്ടാക്കളുടെ പട്ടിക പരിശോധിച്ചു. ഇതിൽ നിന്നാണ് പൊള്ളാച്ചിയിൽ കഴിയുന്ന നസീറിനെക്കുറിച്ച് സംശയം ജനിച്ചത്. അന്വേഷണ സംഘം എത്തുമ്പോൾ ഇയാൾ വാൽപ്പാറയിലേക്ക് മുങ്ങി. ഇതിനിടെ വേഷം മാറിയ നസീർ ചാലക്കുടി സൗത്ത് ജംഗ്ഷനിൽ പഴയൊരു സ്‌കൂട്ടർ മോഷ്ടിക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് സംഘം പിടികൂടിയത്. എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, ജോഫി ജോസ്, സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, പി.എം. ഷിയാസ്, എ.യു. റെജി, എം.ജെ.ബിനു, ഷിജോ തോമസ് എന്നിവരും ഉൾപ്പെടുന്നതായിരുന്നു അന്വേഷണ സംഘം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |