കണ്ണൂർ :കെ.വി.തോമസിനെതിരായ നടപടി അച്ചടക്ക സമിതിക്ക് വിട്ട് എ.ഐ.സി.സി. കെ.വി.തോമസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ ശുപാർശ ചെയ്യേണ്ടത്. നടപടി വേണമെന്ന കെ.പി.സി.സി ശുപാർശ ഇന്ന് ചേരുന്ന അച്ചടക്ക സമിതി ചർച്ച ചെയ്യും. ഒരു ചുക്കും സംഭവിക്കില്ലെന്നും തോമസ് പാർട്ടിയിൽ തന്നെയുണ്ടാവുമെന്നും പിണറായി പറയുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് എല്ലാവർക്കും മനസിലാകും. എ.ഐ.സി.സിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപ്പെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല.
കെ.വി.തോമസ് എ.ഐ.സി.സി മെമ്പറാണ്. എ.ഐ.സി.സി മെമ്പറെ പുറത്താക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് പി.സി.സിയുടെ ശുപാർശ എ.ഐ.സി.സി പ്രസിഡന്റിന് കിട്ടിയിട്ടുണ്ട്. ശുപാർശ അച്ചടക്ക സമിതിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.വി.തോമസിനെ സെമിനാറിൽ എത്തിച്ചത് സി.പി.എം കുതന്ത്രം: ചെന്നിത്തല
ആലപ്പുഴ: നേതാക്കളെ കാലുമാറ്റി കോൺഗ്രസിനെ ദുർബലമാക്കാമെന്ന സി.പി.എം കുതന്ത്രം ഫലംകാണില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കളുടെ കാലുമാറ്റത്തിന് പരിശ്രമിക്കുകയാണ്. ദുർബലനായ മുഖ്യമന്ത്രി പിണറായി വിജയനെ കെ.വി. തോമസ് വലുതാക്കി കാണിക്കുകയാണ്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി എല്ലാ എം.പിമാരുമായി ആലോചിച്ച ശേഷമാണ് സെമിനാറിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുക വഴി കെ.വി.തോമസ് കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ നടപടി അച്ചടക്ക ലംഘനമാണ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കാര്യങ്ങൾ നടന്നത്. എന്നാൽ ഇതുകൊണ്ടൊന്നും കോൺഗ്രസിനെ ദുർബലമാക്കാൻ സാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിർദ്ദേശം ലംഘിച്ചത്
ഭീഷണി മൂലം:കെ.വി.തോമസ്
തിരുവനന്തപുരം: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം ലംഘിക്കേണ്ടി വന്നത് കെ.പി.സി.സി നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്നാണെന്ന് പ്രൊഫ.കെ.വി .തോമസ് പറഞ്ഞു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസം തലസ്ഥാനത്തുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി കോൺഗ്രസിലല്ല താൻ പങ്കെടുത്തത്. അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ്. ഈ പ്രശ്നത്തിൽ തന്നെ ഒരു കമ്യൂണിറ്റിയുടെ ഭാഗമായി കണ്ട് വിമർശിക്കുന്ന സ്ഥിതി വന്നു. വികസനത്തിന് ഒപ്പം നിൽക്കുക എന്നതാണ് തന്റെ നിലപാട്. താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |