മുംബയ്: ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ലക്നൗ സൂപ്പർ ജയിന്റ്സിനെതിരെ 3 റൺസിന്റെ നാടകീയ ജയം നേടി രാജസ്ഥാൻ റോയൽസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ആദ്യംബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.മറുപടിക്കിറങ്ങിയ ലക്നൗ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടാനേ അവർക്കായുള്ളൂ. 4 വിക്കറ്റെടുത്ത് യൂസ്‌വേന്ദ്ര ചഹലും ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളിലും വിക്കറ്റെടുത്ത ട്രെൻഡ് ബൗൾട്ടും ആണ് ലക്നൗ ബാറ്റിംഗ് നിരയിൽ തലവേദന ഉണ്ടാക്കിയത്.
ലക്നൗ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ ക്യാപ്ടൻ കെ.എൽ രാഹുലിന്റെ (0) കുറ്റി തെറിപ്പിച്ച് ബൗൾട്ട് അതിഗംഭീര തുടക്കമാണ് രാജസ്ഥാന് നൽകിയത്. അടുത്ത ബാളിൽ മൂന്നാമനായെത്തിയ കൃഷ്ണപ്പ ഗൗതത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബൗൾട്ട് രാജസ്ഥാന് ഡബിൾ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ജാസൺ ഹോൾഡറും പ്രസിദ്ധിന് വിക്കറ്റ് സമ്മാനിച്ച് വലിയ ചെറുത്ത് നിൽപ്പില്ലാതെ മടങ്ങിയപ്പോൾ 14/3 എന്ന നിലയിലായിരുന്നു ലക്നൗ. ക്വിന്റൺ ഡി കോക്കും (39) ദീപക് ഹൂഡയും (25) വലിയ തകർച്ചയിൽ നിന്ന് ലക്നൗവിനെ കരകയറ്റി.ഹൂഡയെ ക്ലീൻ ബൗൾഡാക്കി കുൽദീപ് സെൻ ടീം സ്കോർ 55ൽ വച്ച് കൂട്ടുകെട്ട് തകർത്തു. പിന്നീട് വിക്കറ്റ് വേട്ട ചഹൽ ഏറ്റെടുക്കുകയായിരുന്നു.19-ാം ഓവറിൽ പ്രസിദ്ധ് 19 റൺസ് വഴങ്ങിയെങ്കിലും അവസാന ഓവറിൽ വെടിക്കെട്ട് വീരനായ മാർകസ് സ്റ്റോയിനിസിന് (പുറത്താകാതെ 17 പന്തിൽ 38) മുന്നിൽ പതറിപ്പോകാതെ 15 റൺസ് പ്രതിരോധിച്ച് കുൽദീപ് റോയൽസിന്റെ ജയമുറപ്പിച്ചു.
നേരത്തേ മുൻനിര നിറം മങ്ങിയപ്പോൾ 36 പന്തിൽ 1 ഫോറും 6 സിക്സും ഉൾപ്പെടെ 59 റൺസ് നേടിയ ഹെറ്റ്മേയറാണ് അവസാന ഓവറുകളിൽ രാജസ്ഥാന്റെ സ്കോർ ഉയർത്തിയത്. അശ്വിൻ (23 പന്തിൽ 28 റിട്ടയേർഡ് ഔട്ട്) ഹെറ്റ്മേയർക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. 18.2 ഓവറിലാണ് അശ്വിൻ റിട്ടയേർഡ് ഔട്ടായത്. ഐ.പി.എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യത്തെ താരമാണ് അശ്വിൻ. പകരമെത്തിയ റയാൻ പരാഗ് 1 സിക്സുൾപ്പെടെ പന്തിൽ 8 റൺസ് നേടി. ഗൗതമും ഹോൾഡറും 2 വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |