ആലപ്പുഴ: നഗരസഭ ഹെൽത്ത് സ്‌ക്വാഡ് രാത്രികാല പരിശോധന ഊർജ്ജിതമാക്കിയതോടെ പൊതു ഇടങ്ങളിൽ മാലിന്യം തള്ളാൻ പുതുവഴി തേടി നഗരവാസികൾ. നിരീക്ഷണം ശക്തമാക്കിയതോടെ മാലിന്യം നിക്ഷേപിച്ച നിരവധി പേർക്കെതിരെ നടപടിയെടുക്കുകയും ഇവരുടെ പേരുകൾ മാദ്ധ്യമങ്ങളിൽ കൂടി പുറത്തു വരികയും ചെയ്തിരുന്നു.
ഇതോടെ വീടുകളിലെ വൃദ്ധരെ മാലിന്യം തള്ളാൻ നിയോഗിക്കുന്ന പ്രവണത കൂടിയെന്ന് നഗരസഭാധികൃതർ പറയുന്നു. മാലിന്യം തള്ളാനെത്തുന്ന വൃദ്ധരെ കൈയോടെ പിടികൂടി ഫൈൻ ഈടാക്കുന്നുണ്ടെങ്കിലും പ്രായത്തെ മാനിച്ച് പേരും ഫോട്ടോയും വെളിപ്പെടുത്താറില്ല. മാലിന്യം തള്ളുന്നത് തുടർന്നാൽ വൃദ്ധരുടെയടക്കം ഫോട്ടോ പ്രസിദ്ധീകരിക്കേണ്ടി വരുമെന്ന് നഗരസഭാദ്ധ്യ സൗമ്യരാജ് മുന്നറിയിപ്പ് നൽകി.
രാത്രിയിൽ മാലിന്യവുമായി ഇരുചക്ര വാഹനത്തിൽ കറങ്ങി ആളില്ലാത്ത ഇടവഴികളിലെത്തി നിക്ഷേപിക്കുന്നതാണ് പലരുടെയും പതിവ്. പരിശോധന വ്യാപകമായതോടെ മാലിന്യം തള്ളുന്നവരുടെ എണ്ണം കുറയുന്നുണ്ട്. തിരുവമ്പാടി, പി ആൻഡ് ടി ക്വാർട്ടേഴ്സ്, ഇർഷാദ് പള്ളി, ചാരായ ഷാപ്പ് ഇടവഴി, സ്റ്റേഡിയം, വെള്ളക്കിണർ, പുലയൻ വഴി, ആലപ്പി കമ്പനി, കറുത്ത കാളിപ്പാലത്തിനടുത്ത സ്ഥലം എന്നിവിടങ്ങളിൽ മാലിന്യ നിക്ഷേപം ശരിക്കും കുറഞ്ഞിട്ടുണ്ട്. എച്ച്.ഐ പി.സുമേഷ്, ജീവനക്കാരായ ഗണേഷ്, രാഹുൽ എന്നിവരാണ് സ്‌ക്വാഡിലുള്ളത്. മേൽ നോട്ടവുമായി നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുമുണ്ട്. പലയിടത്തും വഴിവിളക്കുകൾ തെളിയാത്തത് മാലിന്യ നിക്ഷേപകർക്ക് തുണയാണ്.
കൃത്യമായ ഖരമാലിന്യ സംസ്‌കരണ സംവിധാനം നഗരസഭയ്ക്കുണ്ട്. ഇവ ഉപയോഗിക്കുവാനും മാലിന്യം തള്ളി നാണക്കേടിൽപ്പെടാതിരിക്കുവാനും ജനം ശ്രദ്ധിക്കണം. പ്രായത്തിന്റെ ഇളവ് നൽകാതെ മാലിന്യ നിക്ഷേപകരുടെ ഫോട്ടോ സഹിതം പ്രസിദ്ധപ്പെടുത്തേണ്ടിവരും- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |