തിരുവനന്തപുരം: ഉപഗ്രഹ വിക്ഷേപണത്തിനുള്ള ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വി ഇനി ഐ.എസ്.ആർ.ഒയ്ക്ക് പുറത്ത് നിർമ്മിക്കും. തിരുവനന്തപുരത്തെ വി.എസ്.എസ്.സിയിലാണിത് ഇതുവരെ നിർമ്മിച്ചിരുന്നത്. പടക്കുതിര എന്നറിയപ്പെടുന്ന പി.എസ്.എൽ.വിയുടെ വിജയക്കുതിപ്പ് 96 ശതമാനമാണ്.
പൊതുമേഖലാസ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡും സ്വകാര്യസ്ഥാപനമായ ലാർസൻ ആൻഡ് ട്യൂബ്റോയും ചേർന്നുള്ള കൺസോർഷ്യത്തിനാണ് നിർമ്മാണ കരാർ. അഞ്ച് പി.എസ്.എൽ.വി റോക്കറ്റുകൾ നിർമ്മിക്കാൻ 824 കോടിയുടെ കരാറാണ് നൽകുക. ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് മുന്നോടിയായി ഇൻസ്പെയ്സ് ചെയർമാൻ പവൻഗോയങ്ക ഇന്നലെ തിരുവനന്തപുരത്തെത്തി.
പി.എസ്.എൽ.വിയുടെ നിർമ്മാണയൂണിറ്റ്, ടെസ്റ്റിംഗ്, താപഅതിജീവനശേഷി പരിശോധന എന്നിവയ്ക്ക് സംവിധാനങ്ങളുളളത് തുമ്പയിലെ വി.എസ്.എസ്.സിയിലാണ്. വി.എസ്.എസ്.സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായരുമായി അദ്ദേഹം ചർച്ച നടത്തി. റോക്കറ്റ് ഇന്ധനം നിർമ്മിക്കുന്ന തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററും സന്ദർശിച്ചു.
മൂന്ന് കമ്പനികൾ താത്പര്യമറിയിച്ച് രംഗത്തെത്തിയിരുന്നു. എറ്റവും കുറഞ്ഞ തുക മുന്നോട്ട് വച്ച എച്ച്.എ.എല്ലും എൽ ആൻഡ് ടിയും ചേർന്ന കൺസോർഷ്യം, ബെൽ അദാനി ഡിസൈൻ ബി.ഇ.എം.എൽ കൺസോർഷ്യം, ഭെൽ (ഒറ്റയ്ക്ക്) എന്നിവയാണ് രംഗത്തെത്തിയിരുന്നത്. 824കോടി രൂപയാണ് എച്ച്.എ.എൽ അടങ്ങിയ കൺസോഷ്യം മുന്നോട്ട് വച്ചത്. ഭെൽ 1129 കോടിയും അദാനി ബെൽ ബെമൽ സഖ്യം 1218 കോടിയും ക്വോട്ട് ചെയ്തു. നിലവിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നതും എച്ച്.എ.എല്ലിന് നേട്ടമായി.
ഐ.എസ്.ആർ.ഒയിൽ സ്വകാര്യവത്കരണത്തിന് തുടക്കമിട്ടതു മുതൽ സഹകരിച്ചുപോരുന്നവയാണ് എച്ച്.എ.എല്ലും എൽ.ആൻഡ് ടി.യും. ചെറു യുദ്ധ ഹെലികോപ്റ്ററായ ധ്രുവ് എൽ.സി.എച്ച് നിർമ്മിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുള്ള സ്ഥാപനമാണ് എച്ച്.എ.എൽ. പി.എസ്.എൽ.വിയുടെ തന്നെ പല ഭാഗങ്ങളും ഇരുകമ്പനികളും നിർമ്മിച്ച് നൽകുന്നുമുണ്ടായിരുന്നു.
അമേരിക്കയിലെ നാസ ചെയ്യുന്നതുപോലെ റോക്കറ്റ് നിർമ്മാണം, വിക്ഷേപണം തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ സ്ഥാപനങ്ങളെ ഏൽപിക്കാനും ഗവേഷണ വികസനകാര്യങ്ങളിൽ ഐ.എസ്.ആർ.ഒ ശ്രദ്ധകേന്ദ്രീകരിക്കാനുമാണ് തീരുമാനം. സ്പെയ്സ് സ്റ്റേഷൻ, ഗഗൻയാൻ പോലുള്ള ബഹിരാകാശ മനുഷ്യദൗത്യം തുടങ്ങിയ മേഖലകൾക്ക് ഐ.എസ്.ആർ.ഒ മുൻഗണന നൽകും.
നിർമ്മാണച്ചെലവ് -
130 മുതൽ 200 കോടി വരെ
പി.എസ്.എൽ.വി.
1993ൽ വിക്ഷേപണത്തിനിറക്കിയ ഇന്ത്യയുടെ സ്വന്തം റോക്കറ്റ്. 54 തവണ ബഹിരാകാശത്തേക്ക് പറന്നു. രണ്ടു തവണ മാത്രമാണ് വിജയിക്കാതിരുന്നത് 36 രാജ്യങ്ങളുടെ 342 ഉപഗ്രഹങ്ങൾ ആകാശത്തെത്തിച്ചു. 104 ഉപഗ്രഹങ്ങൾ ഒറ്റക്കുതിപ്പിൽ വിക്ഷേപിച്ച് ചരിത്രം സൃഷ്ടിച്ചു. നാലു ഭാഗങ്ങളുളള റോക്കറ്റിൽ ഖര, ദ്രവ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |