മാന്നാർ : നോയമ്പു കാലത്ത് മലബാർ രുചിയുള്ള വിഭവങ്ങൾക്ക് ആവശ്യക്കാരേറുന്നു. നോമ്പുതുറയ്ക്കും ഇഫ്താർ വിരുന്നിനുമുള്ള വിഭവങ്ങൾ മുമ്പ് വീടുകളിൽ സ്ത്രീകൾ തയ്യാറാക്കിയിരുന്നെങ്കിലും ഇപ്പോൾ കടകളിൽ നിന്ന് വാങ്ങുകയാണ് ഭൂരിഭാഗംപേരും.
തെക്കൻ കേരളത്തെ അപേക്ഷിച്ച്, രുചിയുടെ കാര്യത്തിൽ മറ്റെന്തിനേയും വെല്ലുന്നതാണ് മലബാർ വിഭവങ്ങൾ.
മാന്നാർ മാർക്കറ്റ് ജംഗ്‌ഷന് സമീപം മലബാറിന്റെ സ്പെഷ്യൽ റംസാൻ വിഭവങ്ങൾ തയ്യാർചെയ്ത് വിപണനം നടത്തുകയാണ് എ.ജെ കാറ്ററിംഗിലെ ഷമീർ എൻ.ജെ, നിസാമുദ്ദീൻ, ഷാഹുൽഹമീദ്, റഫീഖ് കുന്നേൽ എന്നിവർ. രാവിലെ ഓർഡർ ലഭിക്കുന്നത് മുതൽ വൈകുന്നേരംവരെയും ഇവർക്ക് തിരക്കായിരിക്കും. ഉന്നക്കായ, കായപ്പോള, കിളിക്കൂട്, സമൂസ, കട്ലറ്റ്, മീറ്റ്റോൾ എന്നിവയാണ് പ്രധാന വിഭവങ്ങൾ. മലബാറിലെ സ്പെഷ്യൽ വിഭവമായ ഉന്നക്കായയും അതീവ രുചികരമായ കിളിക്കൂടിനും കായപ്പോളക്കുമാണ് കൂടുതൽ ആവശ്യക്കാരെന്ന് എ.ജെ കാറ്ററിംഗ് ഉടമയും മാന്നാർ പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാൽ പറയുന്നു.
ഉന്നക്കായുടെ സ്വാദിന് ഇപ്പോൾ ആരാധർ കൂടുതലാണ്. കാഴ്ചയിലുള്ള പ്രത്യേകതയാണ് കിളിക്കൂടിനെ വ്യത്യസ്തമാക്കുന്ന പ്രധാനഘടകം. ചെറിയൊരു മുട്ടകഷ്‌ണത്തെ പൊതിഞ്ഞ ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത മസാല അകത്തും ചുള്ളിക്കമ്പുകൾ പോലിരിക്കുന്ന സേമിയാ കഷ്ണങ്ങൾ പുറത്തും. കണ്ടാൽ ഒരുകിളിക്കൂട് പോലെതന്നെയിരിക്കുന്ന ഈ മലബാർ വിഭവത്തിന് അസാദ്ധ്യരുചിയാണ്. മലബാർ വിഭവങ്ങളോടൊപ്പംതന്നെ നാടൻ വിഭവങ്ങളായ ഉഴുന്നുവട, ഉള്ളിവട, പഴംപൊരി എന്നിവയും തയ്യാർചെയ്ത് നൽകുന്നുണ്ട്. ഓർഡർ അനുസരിച്ച് തയ്യാർചെയ്ത് നൽകുന്നതിനാൽ വൈകിട്ട് അഞ്ച്മണിക്ക് മുമ്പ്തന്നെ എല്ലാ വിഭവങ്ങളും വിറ്റുതീരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |