കൊച്ചി: സി.പി.എം അവകാശപ്പെടുന്ന ദളിത് പ്രേമത്തിന്റെ മുഖംമൂടിയാണ് പാർട്ടി കോൺഗ്രസിലൂടെ അഴിഞ്ഞുവീണതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ ബി.ജെ.പി സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കുമായി സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊളിറ്റ് ബ്യൂറോയിൽ പട്ടികജാതിക്കാരനെ ഉൾപ്പെടുത്താൻ 23-ാം പാർട്ടി കോൺഗ്രസ് വരെയുള്ള 79 വർഷം വൈകിയതെന്തു കൊണ്ടെന്ന് ജനങ്ങളോട് പറയണം. പട്ടികജാതിക്കാരും സാധാരണക്കാരും വളർത്തിയ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങളിൽ ഉന്നതകുലജാതർ മാത്രമായിരുന്നു.
ഏറ്റവുമധികം പട്ടികജാതി എം.പിമാരുള്ള പാർട്ടിയും ഏറ്റവുമധികം ദളിതരെ ജനറൽ സീറ്റുകളിൽ മത്സരിപ്പിച്ച പാർട്ടിയും ബി.ജെ.പിയാണ്. വസ്തുത ഇതായിരിക്കെ ബി.ജെ.പി വരേണ്യവർഗ്ഗത്തിന്റെ പാർട്ടിയാണെന്ന് സി.പി.എമ്മും കേരളത്തിലെ മാദ്ധ്യമങ്ങളും കള്ളപ്രചാരണം നടത്തുകയാണ്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജന. സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ജോർജ് കുര്യൻ, സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |