നൂറ് വർഷം പഴക്കമുള്ള ഐഡന്റിഫിക്കേഷൻ ഓഫ് പ്രിസണേഴ്സ് ആക്ടിന് പകരം ക്രിമിനൽ പ്രൊസീജർ ഐഡന്റിഫിക്കേഷൻ ബിൽ എന്ന മറ്റൊരു ബിൽ പാസാക്കി സർക്കാർ അടിമുടി മാറ്റം കൊണ്ടുവരാൻ ഒരുങ്ങുന്നു. പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ക്രിമിനൽ പ്രൊസീജർ
ഐഡന്റിഫിക്കേഷൻ ബിൽ
ഇനി മുതൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ ബയോളജിക്കൽ സാംപിളുകളായ ബ്ലഡ് സാംപിൾ, കൈയ്യൊപ്പ്, കൈയ്യക്ഷരം, കണ്ണിന്റെ റെറ്റിന/ ഐറിസ് സ്‌കാൻ, ഫിംഗർ/ പാം/ ഫുട് പ്രിന്റ്, ഫോട്ടോഗ്രാഫ്, തുടങ്ങിയവ എടുക്കുന്നതിനും പരിശോധിക്കുന്നതിനുള്ള അധികാരം പൊലീസിൽ നിക്ഷിപ്തമാണ്. ബയോളജിക്കൽ സാമ്പിളുകൾ 75 വർഷത്തേക്ക് ശേഖരിക്കുന്നതിനും സൂക്ഷിച്ചു വയ്‌ക്കുന്നതിനുമുള്ള ചുമതല നാഷണൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോയ്‌ക്കായിരിക്കും.
നാഷണൽ ക്രൈം റെക്കാഡ്‌സ് ബ്യൂറോയ്‌ക്ക് ലഭിക്കുന്ന ഈ വിവരങ്ങൾ ഏതു പൊലീസ് ഏജൻസിക്കും ( NIA, ED, CBI, etc) നല്‌കാവുന്നതാണ്.
മുൻപ് ബയോളജിക്കൽ സാമ്പിളുകൾ ശിക്ഷിക്കപ്പെട്ട ആളിൽനിന്ന് മാത്രമേ എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അതും മോഷണം, കവർച്ച എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളിൽ നിന്നു മാത്രം. ഇപ്പോൾ ഏതുതരം കേസിലും ബയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാം.
ബയോളജിക്കൽ സാമ്പിളുകൾ എടുക്കാൻ ഒരാൾ ശിക്ഷിക്കപ്പെടണമെന്നില്ല. എഫ്.ഐ.ആർ ന്റെ പിൻബലത്തിൽ ഒരു മജിസ്‌ട്രേറ്റിന്റെ സമ്മതമുണ്ടെങ്കിൽ ഏതൊരാളിൽ നിന്നും സാംപിളുകൾ എടുക്കുന്നതിനുള്ള അവകാശം പൊലീസുകാർക്ക് നൽകിയിട്ടുണ്ട്. സാംപിൾ എടുക്കുന്നതിന് പ്രതിയുടെ സമ്മതം പോലും വേണമെന്നില്ല.
ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷപാർട്ടികൾ ഉൾപ്പടെ ഇതിനെ വിമർശിച്ചു. അവയുടെ കാരണങ്ങൾ ഇനിപ്പറയുന്നവയാണ്.
ബില്ലിന്റെ അടിസ്ഥാനത്തിൽ നാഷണൽ സെക്യൂരിറ്റി ആക്ട്, പബ്ലിക് സേഫ്‌ടി ആക്ട് എന്നിവ പ്രകാരമുള്ള കേസുകളിൽ എഫ്.ഐ.ആർ തയ്യാറാക്കി അടുത്ത ദിവസം തന്നെ സാംപിൾ എടുക്കാൻ കഴിയും. മജിസ്‌ട്രേറ്റിന്റെ അനുമതി ഉണ്ടായിരിക്കണമെന്നു മാത്രം. ശിക്ഷ ലഭിക്കുന്നതിന് മുൻപ് തന്നെ ഈ ആക്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയേറെയാണ്. ബ്ലഡ് സാംപിൾസ് എടുക്കുന്ന അവസരത്തിൽ നാർകോ അനാലിസിസോ ബ്രെയിൻ മാപ്പിംഗോ പൊലീസ് ചെയ്യാൻ ഇടയുണ്ടെന്ന വസ്തുതയും തള്ളികളയാനാവില്ല. ഇത് ഭരണഘടന ആർട്ടികൾ 20 (3) ന് എതിരാണ്.
75 വർഷം വരെ ഈ വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നത് ഭരണഘടന ആർട്ടിക്കിൾ 21 ന്റെ ലംഘനമായി കണക്കാക്കുന്നു. കാരണം ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ പ്രതിയുടെ വ്യക്തിവിവരങ്ങൾ മറ്റ് ഏജൻസികൾ സംശയത്തിന്റെ പേരിൽ പിന്നീടും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്.
പൊലീസ് സംസ്ഥാനത്തിന്റെ വിഷയമാണ്. എങ്കിലും ഈ നിയമം വരുന്നതോടെ സംസ്ഥാനത്തിന്റെ അധികാരപരിധികളിൽ കൈകടത്തുന്നതിന് കേന്ദ്ര സർക്കാരിന് കഴിയുമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ പൊലീസ് ഒരാളെ പിടികൂടുമ്പോൾ രണ്ട് രീതിയിലാണ് കേസ് പോകുന്നത്. ചോദ്യം ചെയ്യൽ, അന്വേഷണം. അന്വേഷണത്തിനിടയിൽ കൊടുംകുറ്റവാളികൾ സഹകരിക്കാതെ വരുന്ന അവസരങ്ങളിൽ പൊലീസിന് കുറച്ച് അധികാരങ്ങൾ നൽകേണ്ടി വരും. അത് ദുരുപയോഗം ചെയ്യുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയും വേണം.
ഈ നിയമം കൊണ്ടുവരുന്നതിന്റെ ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും
നാഷണൽ സെക്യൂരിറ്റി ആക്ട്, പബ്ലിക് സേഫ്‌ടി ആക്ട് പോലെയുള്ള കേസുകളിൽ ഇവയുടെ ദുരുപയോഗം നടക്കാനുള്ള സാദ്ധ്യത ഒഴിവാക്കാൻ കഴിയില്ല. ഉത്തർപ്രദേശിൽ കഴിഞ്ഞവർഷം ഏകദേശം 2000 ആളുകൾക്ക് എതിരെ NSA ആക്ട് പ്രയോഗിച്ചു.
വരാനിരിക്കുന്ന കേസുകളിൽ ഈ ആക്ട് ഫലപ്രദമായി ഉപയോഗിക്കുന്നതിനും ആക്‌ട് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |