ആലുവ: 'കേരളകൗമുദി' സ്ഥാപകൻ സി.വി. കുഞ്ഞുരാമൻ കേരളം കണ്ട ഏറ്റവും വലിയ പത്രാധിപരായിരുന്നെന്ന് എഴുത്തുകാരൻ സക്കറിയ പറഞ്ഞു. സി.വി. കുഞ്ഞുരാമൻ ഫൗണ്ടേഷന്റെ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് സേതുവിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിശ്വാസിയായിരുന്ന,ജാതിയും മതവുമില്ലാതെ ജീവിച്ച സി.വി. കുഞ്ഞുരാമൻ ശ്രീനാരായണ ഗുരുവുമായി ആത്മബന്ധം പുലർത്തി. ഗുരുവിന്റെ ചിന്താഗതിയെ സ്വാധീനിക്കാനും സി.വിക്ക് കഴിഞ്ഞിരുന്നു.
സാഹിത്യത്തിൽ സമാനമായ നിലപാടുകളും വീക്ഷണവുമായിരുന്നു തനിക്കും സേതുവിനുമെന്നും സക്കറിയ പറഞ്ഞു. ആധുനികതയുടെ ഉപജ്ഞാതാവായ സേതു മനുഷ്യബന്ധങ്ങൾക്കും സാമൂഹിക ബന്ധങ്ങൾക്കും മുൻഗണന നൽകുന്ന പുസ്തകങ്ങളാണ് രചിച്ചത്.
സി.വി. കുഞ്ഞുരാമന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സേതു പറഞ്ഞു. സി.വിയുടെ നിലപാടുകൾക്ക് പ്രസക്തി ഏറിവരികയാണ്. വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് 1911ൽ മയ്യനാട്ട് നിന്നും സി.വി 'കേരളകൗമുദി' പ്രസിദ്ധീകരണം ആരംഭിച്ചത്. അക്കാലത്ത് പത്രങ്ങൾക്കുള്ള സാമൂഹിക പ്രസക്തി അദ്ദേഹം തിരിച്ചറിഞ്ഞു. ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യനുണ്ടെന്ന് തിരിച്ചറിഞ്ഞയാളാണ്. അവാർഡ് ആരുടെ പേരിൽ കിട്ടുന്നുവെന്നതിലാണ് പ്രസക്തി. ഇതൊരു മധുരമാണ് - സേതു പറഞ്ഞു.
10001 രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പടിഞ്ഞാറെ കടുങ്ങല്ലൂരിലുള്ള സേതുവിന്റെ ശ്രീകോവിൽ വസതിയിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ സ്വാഗതം പറഞ്ഞു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |