കീവ് : കരിങ്കടലിൽ തങ്ങളുടെ അഭിമാന പടക്കപ്പലായ ' മോസ്ക്‌വ"യിലുണ്ടായ വൻ സ്ഫോടനത്തിന് പിന്നാലെ യുക്രെയിനിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. തങ്ങളുടെ നെപ്ട്യൂൺ മിസൈലുകളാണ് മോസ്ക്‌വ തകർത്തതെന്നും കപ്പൽ മുങ്ങിയെന്നും യുക്രെയിൻ അറിയിച്ചിരുന്നെങ്കിലും കപ്പലിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നുകൾ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റഷ്യ അറിയിച്ചത്. അതേ സമയം, യുക്രെയിൻ മിസൈൽ തന്നെയാണ് മോസ്ക്‌വയെ തകർത്തതെന്ന് യു.എസ് പ്രതിരോധ വൃത്തങ്ങളും വ്യക്തമാക്കി.
മോസ്ക്‌വ തകർന്നതിന് പിന്നാലെ ഇന്നലെ യുക്രെയിൻ നഗരങ്ങളായ കീവിലും ലിവീവിലും റഷ്യൻ യുദ്ധവിമാനങ്ങൾ ബോംബ്, മിസൈൽ ആക്രമണങ്ങൾ നടത്തി. കീവിൽ ആർമിയുടെ കവചിത വാഹന നിർമ്മാണ പ്ലാന്റ് റഷ്യൻ മിസൈലുകൾ തകർത്തു. ആക്രമണത്തിൽ ഒരാൾ മരിച്ചെന്ന് റിപ്പോർട്ടുണ്ട്.
പോളിഷ് അതിർത്തിയ്ക്ക് സമീപമുള്ള ലിവീവിൽ ബെലറൂസിൽ നിന്ന് പറന്നുയർന്ന റഷ്യൻ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയത്. നാല് റഷ്യൻ ക്രൂസ് മിസൈലുകൾ യുക്രെയിൻ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചു വീഴ്ത്തി. മൈക്കൊലൈവിൽ മിലിട്ടറി വെഹിക്കിൾ റിപെയർ ഫാക്ടറി റഷ്യ തകർത്തു. യുക്രെയിനിൽ നിരുത്തരവാദിത്വപരമായി പാശ്ചാത്യരാജ്യങ്ങൾ സൈനിക സഹായം നൽകുന്നത് പ്രവചനാതീതമായ അനന്തരഫലങ്ങൾക്ക് കാരണമാകുമെന്ന് റഷ്യ യു.എസിന് മുന്നറിയിപ്പ് നൽകി.
3,000 യുക്രെയിൻ സൈനികർ അധിനിവേശത്തിനിടെ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. 10,000ത്തോളം സൈനികർക്ക് പരിക്കേറ്റു. ഖാർക്കീവിൽ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു.
കീവിൽ 900ത്തിലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു
കീവിൽ 900ത്തിലേറെ സാധാരണക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. റഷ്യൻ സേന പിന്മാറിയ സാഹചര്യത്തിൽ നടന്ന പരിശോധനയിലാണ് തെരുവിലും കൂട്ട കുഴിമാടങ്ങളിലുമായി മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് കീവിലെ റീജണൽ പൊലീസ് തലവൻ ആൻഡ്രി നെബിറ്റോവ് പറഞ്ഞു. 95 ശതമാനം പേരും വെടിയേറ്റാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |